ബംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്താൻ കാമുകനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കേസിൽ യുവതി അറസ്റ്റിൽ. കർണാടകയിലെ വിജയപുര ജില്ലയിൽ നിന്നുള്ള സുനന്ദ പൂജാരിയാണ്(29) അറസ്റ്റിലായത്. സെപ്തംബര്‍ 1ന് അർധരാത്രിയോടെ കാമുകൻ സിദ്ധപ്പ കാട്ടാനകേരിക്കൊപ്പം ഭർത്താവ് ബീരപ്പ പൂജാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.രക്ഷപ്പെട്ട ബീരപ്പ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഇൻഡി നഗരത്തിലുള്ള ദമ്പതികളുടെ വാടകവീട്ടിൽ വച്ചാണ് കൊലപാതക ശ്രമം നടന്നത്. 'അവനെ കൊന്നുകളയൂ' എന്ന് ഭാര്യ കാമുകനോട് ഭാര്യ പറയുന്നത് താൻ കേട്ടുവെന്ന് ബീരപ്പ പരാതിയിൽ പറയുന്നു. ഒരാൾ തന്‍റെ കഴുഞ്ഞുഞെരിച്ചപ്പോൾ മറ്റേയാൾ സ്വകാര്യഭാഗങ്ങളിൽ ആക്രമിച്ചുവെന്നും കാൽ മുറിയിലുണ്ടായിരുന്ന കൂളറിൽ തട്ടിയപ്പോൾ വലിയ ശബ്ദം ഉണ്ടായതായും വീട്ടുടമസ്ഥന് വിവരം ലഭിച്ചതായും ബീരപ്പ പറയുന്നു. ഉടൻ വീട്ടുടമസ്ഥനും ഭാര്യയും സ്ഥലത്തെത്തുകയും അക്രമികളെ ഓടിച്ചുവിടുകയുമായിരുന്നു. ആക്രമണത്തിൽ ബീരപ്പയ്ക്ക് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ടു. ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിയെ തുടർന്ന് സുനന്ദയെ അറസ്റ്റ് ചെയ്തു. കാമുകൻ സിദ്ധപ്പ ഒളിവിലാണ്. വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗിയുടെ മേൽനോട്ടത്തിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
“അവർ എന്‍റെ കഴുത്ത് ഞെരിച്ചു, എന്‍റെ മൂക്കും വായും അമർത്തി മൂടി, എനിക്ക് ശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ ഫ്രിഡ്ജിൽ അടിച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. എന്‍റെ ഭാര്യ എന്‍റെ അടുത്തു തന്നെ ഉണ്ടായിരുന്നു. ''അവനെ വിടരുത് സിദ്ധു, അവന്‍റെ കഴുത്തിൽ കൂടുതൽ അമർത്തുക.’ ഇത് കേട്ടപ്പോൾ, ആ മനുഷ്യൻ എന്‍റെ തൊണ്ടയിൽ കൂടുതൽ പിടി മുറുക്കി. പക്ഷേ അവൾ ഒരു വാക്കുപോലും പറയാതെ മൗനം പാലിച്ചു.അത് കണ്ടപ്പോൾ എനിക്ക് ഭയം തോന്നി. ഞാൻ വല്ലാത്ത വിഷമം തോന്നി. പെട്ടെന്ന് അവൾ എന്തിനാണ് ഞാൻ ശബ്ദമുണ്ടാക്കുന്നതെന്ന് ചോദിക്കുന്നത് പോലെ നടിച്ചു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തി എന്നെ സഹായിക്കാൻ വന്നു'' ബീരപ്പ സംഭവത്തെക്കുറിച്ച് വിവരിച്ചു. ഭാര്യയും സിദ്ധപ്പയും തമ്മിൽ ബന്ധമുണ്ടെന്നും മുൻപ് ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ താൻ ഇരുവരെയും നേരിട്ടിട്ടുണ്ടെന്നും നിർത്താൻ മുന്നറിയിപ്പ് നൽകിയിരുന്നതായും ബീരപ്പ പറഞ്ഞു.
ഈ വര്‍ഷമാദ്യമാണ് കടം വീട്ടാനായി സ്വന്തം ഭൂമി വിറ്റ ശേഷം കുടുംബത്തോടൊപ്പം ബീരപ്പ ഇൻഡി പട്ടണത്തിലേക്ക് താമസം മാറിയത്. സുനന്ദയും സിദ്ധപ്പയും തമ്മിലുള്ള ബന്ധം അവസാനിച്ചുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ആക്രമണത്തിന് ഒരാഴ്ച മുമ്പ് ഭാര്യ സിദ്ധപ്പയുമായി വീണ്ടും സംസാരിക്കുന്നത് അയാൾ കണ്ടെത്തി.
അതേസമയം, ഒളിവിൽ കഴിയുന്ന സിദ്ധപ്പ, സുനന്ദയാണ് സംഭവത്തിന് ഉത്തരവാദിയെന്ന് വാദിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടു. "കഴിഞ്ഞ രണ്ടര വർഷമായി സുനന്ദയും ഞാനും ഒരു ബന്ധത്തിലാണ്. ഞങ്ങളുടെ സ്ഥലം അടുത്തടുത്തായിരുന്നു. ഏകദേശം ഒന്നര വർഷത്തിനുശേഷം അവർ അവരുടെ ഭൂമി വിറ്റ് ഇൻഡി പട്ടണത്തിലേക്ക് താമസം മാറി. ഞാൻ പുറത്തുവിട്ട വീഡിയോ എല്ലായിടത്തും പ്രചരിപ്പിക്കണം. ഞാൻ തെറ്റുകാരനല്ലെന്ന് പൊലീസിന് പൂർണമായ ഒരു മൊഴി നൽകിയാലും നിയമം സ്ത്രീകൾക്ക് അനുകൂലമായതിനാൽ അവർ അത് അംഗീകരിക്കില്ല. ഞാൻ മരിച്ചാൽ, അവൾ മാത്രമായിരിക്കും ഉത്തരവാദി," വീഡിയോയിൽ പറയുന്നു.
"ഈ പ്രവൃത്തിയിൽ എനിക്ക് പങ്കില്ല; എല്ലാം അവളാണ് ചെയ്തത്. ഇപ്പോൾ അവൾ കള്ളം പറയുകയാണ്, അത് ചെയ്തത് ഞാനാണെന്ന് പറയുന്നു. അവൾ എനിക്ക് വേണ്ടി ഒരു നേർച്ച പോലും എടുത്ത് എന്നോടൊപ്പം ശ്രീശൈലം ക്ഷേത്രത്തിലേക്ക് പോയി. മൂന്ന് മാസത്തിനുള്ളിൽ നമ്മൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ ഒരുമിച്ച് ജീവിക്കണമെന്ന് അവിടെ അവൾ പ്രാർത്ഥിച്ചു. എന്നാൽ ഇപ്പോൾ അവൾ കള്ളം പറയുകയും എന്നെ വഞ്ചിക്കുകയും ചെയ്തു'' സിദ്ധപ്പ പറഞ്ഞു.