കശ്മീരിലെ മണ്ഡല പുനർ നിർണയത്തിൽ പ്രതിഷേധം; നടപടി അംഗീകരിക്കില്ലെന്ന് മെഹ്ബൂബ മുഫ്തി

ബിജെപിക്ക് സ്വാധീനം ഏറെയുള്ള ജമ്മു മേഖലയിലാണ് സീറ്റുകളുടെ എണ്ണം വർധിപ്പിച്ചിരിക്കുന്നത്

Update: 2022-05-06 08:08 GMT
Advertising

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിൽ മണ്ഡല പുനർ നിർണയം നടത്തിയതിൽ എതിർപ്പുമായി പ്രതിപക്ഷം. മുന്‍ മുഖ്യമന്ത്രിയും പി.പി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയാണ് വിമർശനവുമായി രംഗത്ത് എത്തിയത്. ബിജെപിക്ക് സ്വാധീനം ഏറെയുള്ള ജമ്മു മേഖലയിലാണ് സീറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുന്നത്.

ജമ്മു കശ്മീരിൽ അടുത്ത വർഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിച്ചു കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. സീറ്റുകളുടെ എണ്ണം 83 നിന്നും 90 ആക്കണമെന്നാണ് നിർദേശം. ഒരു സീറ്റ് താഴ്‍വരയിലും ആറ് സീറ്റുകൾ ജമ്മുവിലുമാണ് കൂട്ടുന്നത്. പതിവ് പോലെ പാക് അധീന കാശ്മീരിൽ നിയമസഭാ 24 സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് . ഇവിടെയുള്ളവർക്ക് മത്സരിക്കാൻ കൂടുതൽ സീറ്റുകൾ വേണമെന്നാണതാണ് മൊത്തത്തിൽ സീറ്റ് വർദ്ധിപ്പിക്കാൻ കാരണമായി മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ ജമ്മു മേഖലയിൽ സീറ്റുകളുടെ എണ്ണം ആറുംതാഴ്‍വരയിൽ ഒന്നും വർധിക്കും.

പട്ടിക വർഗക്കാർക്കു ഒൻപത് സീറ്റ് മാറ്റി വയ്ക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്. പർവത മേഖലയിലെ ഗോത്ര വിഭാഗത്തിന്റെ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് കമ്മീഷന്റെ തീരുമാനം. മണ്ഡല പുനർ നിർണയം അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് മെഹ്ബൂബ മുഫ്തി സ്വീകരിച്ചത്. ഈ കമ്മീഷനിൽ വിശ്വാസമില്ലെന്ന് അവർ തുറന്നടിച്ചു.

ചില അസംബ്ലി മണ്ഡലങ്ങളുടെ പേരുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. തൻങ്മാർഗ്-ഗുൽമാർഗ്, സോൻവാർ-ലാൽചൗക്ക്, സൂനിമർ-സെയ്ദിബാൽ, പാദ്ദർ പാദ്ദർ-ഗാഗ്‌സേനി, വടക്കൻ കത്വ-ജസോർട്ട, തെക്കൻ കത്വ-കത്വ, ഖൗർ-ചാമ്പ്, മാഹോർ-ഗുലാബ്ഗർ, ദർഹാൽ-ബുദ്ഹാൽ എന്നിങ്ങനെയാണ് മാറ്റം.

2019ൽ ജമ്മു - കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണപ്രദേശമാക്കി പ്രഖ്യാപിച്ചതിന് പിന്നാലെ 2020 മാർച്ചിലാണ് മണ്ഡല പുനർനിർണയത്തിനായി കമ്മീഷനെ നിയോഗിച്ചത്. സുപ്രിംകോടതി റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ സുശീൽ ചന്ദ്ര, ജമ്മു-കശ്മീർ ഇലക്ഷൻ കമ്മീഷണർ കെ.കെ ശർമ എന്നിവരാണ് എക്‌സ് ഒഫീഷ്യോ അംഗങ്ങൾ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News