ആറാം ഘട്ടത്തിലും ഉയരാതെ പോളിങ് ശതമാനം; ഡൽഹിയിലും ഹരിയാനയിലും പോളിങ് ഇടിഞ്ഞു

ബംഗാളിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്

Update: 2024-05-26 01:08 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ആറാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിലും ഉയരാതെ പോളിങ് ശതമാനം. 61.46 ശതമാനം പോളിങ് ആണ് ആറാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. ഇന്‍ഡ്യ സഖ്യം പ്രതീക്ഷ വെയ്ക്കുന്ന ഡൽഹിയിലും ഹരിയാനയിലും പോളിങ് ഇടിഞ്ഞു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ആറ് ഘട്ടത്തിൽ വിധിയെഴുതിയത്. എട്ട് മണ്ഡലങ്ങള്‍ ഇക്കുറി പോളിങ് ബൂത്തിലെത്തിയ ബംഗാളിലാണ് ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍, യു.പിയിലും ബിഹാറിലും കഴിഞ്ഞ ഘട്ടങ്ങളേക്കാള്‍ പോളിങ് കുറഞ്ഞു.

ആദ്യ അഞ്ചുഘട്ടങ്ങളിലായി 66.14, 66.71,65.68,64.60,62.20 എന്നിങ്ങനെയായിരുന്നു പോളിങ്. ആറാംഘട്ടത്തിൽ വലിയ വർധനവ് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മുന്‍ ഘട്ടങ്ങളിലേത് പോലെ മന്ദഗതിയിലാണ് പോളിങ് നീങ്ങിയത്. ഹരിയാനയിൽ പോളിങ് ശതമാനത്തിലെ ഇടിവ് പാർട്ടികളെ ആശങ്കയിലാഴ്ത്തി. കഴിഞ്ഞ തവണ 74.3 ആയിരുന്നെങ്കിൽ ഇത്തവണ 61.16 ആണ് പോളിങ്. അംബാല, ഹിസാർ,കുരുക്ഷേത്ര, സിർസ സീറ്റുകളിൽ മാത്രമാണ് പോളിങ് അറുപത് ശതമാനം കടന്നത്.

മുൻമുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ മത്സരിച്ച കർണാലിലും ശതമാനത്തിൽ ഉണർവുണ്ടായില്ല. പോളിങ് ഇടിഞ്ഞതോടെ പ്രാദേശിക പാർട്ടികളായ ജെജെപിയും ഐഎൻഎൽഡിയും പിടിക്കുന്ന വോട്ടുകളാകും ജയപരാജയങ്ങളെ നിർണ്ണയിക്കുക. ഡൽഹിയിലും പോളിങ് കുറഞ്ഞു. 68.3 ആയിരുന്നത് ഇത്തവണ 57.82 ആയി. കനയ്യകുമാർ മത്സരിച്ച നോർത്ത് ഈസ്റ്റ് മണ്ഡലത്തിലാണ് കൂടുതൽ പോളിങ്. 486 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇതോടെ പൂര്‍ത്തിയായി. അവേശഷിക്കുന്ന 57 മണ്ഡലങ്ങളില്‍ ജൂണ്‍ ഒന്നിനാണ് വോട്ടെടുപ്പ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. എട്ടു സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങളാണ് അവസാനഘട്ടത്തിൽ പോളിങ് ബൂത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നിന്ന് ജനവിധി തേടും. 57 മണ്ഡലങ്ങളിൽ നിന്നായി 904 സ്ഥാനാർഥികളാണ് മത്സരം രംഗത്തുള്ളത്.

ഏഴാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളും സ്ഥാനാർഥികളുള്ളത് പഞ്ചാബിലാണ്. 13 മണ്ഡലങ്ങളിലായി 328 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഉത്തർപ്രദേശിലും 13 മണ്ഡലങ്ങളാണള്ളത്. ബംഗാളിലെ ഒന്‍പത് മണ്ഡലങ്ങളിലും ബിഹാറിൽ എട്ട്, ഒഡീഷയിലെ ആറ് മണ്ഡലങ്ങളും, ഹിമാചൽ പ്രദേശിലെ നാലും ജാർഖണ്ഡിൽ മൂന്നും ഛത്തീസ്ഗഡിലെ ഒരു സീറ്റിലുമാണ് വോട്ടെടുപ്പ്.

ഇതുവരെ ആറുഘട്ടങ്ങളിലായി 468 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. പ്രധാനമന്ത്രി മൂന്നാം തവണയാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ ജനവിധി തേടുന്നത്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി, ബോളിവുഡ് നടി കങ്കണ  റണാവത്ത് ഉൾപ്പെടെയുള്ള പ്രമുഖർ മത്സര രംഗത്തുണ്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News