രാഷ്ട്രീയമായി നഷ്ടങ്ങളുണ്ടായാലും ജനങ്ങൾക്ക് ഗുണമുള്ള തീരുമാനങ്ങളാണ് മോദി സർക്കാർ എടുക്കുന്നതെന്ന് അമിത് ഷാ

തീരുമാനമെടുക്കുമ്പോൾ മോദി വോട്ട് ബാങ്കിനെക്കുറിച്ച് ചിന്തിക്കാറില്ല. എന്തൊക്കെ നഷ്ടങ്ങളുണ്ടായാലും ജനങ്ങളുടെ ക്ഷേമം മാത്രമാണ് മോദി സർക്കാറിന്റെ ലക്ഷ്യം.

Update: 2021-12-25 14:39 GMT
Advertising

ജനങ്ങളുടെ ക്ഷേമം മാത്രം ലക്ഷ്യമിട്ടാണ് മോദി സർക്കാർ തീരുമാനങ്ങളെടുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിഷേധങ്ങളോ രാഷ്ട്രീയമായ നഷ്ടങ്ങളോ ഉണ്ടായാലും അത് പരിഗണിക്കാറില്ലെന്നും ജനക്ഷേമത്തിന് മാത്രമാണ് സർക്കാർ മുൻഗണന കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സദ്ഭരണ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മുൻ സർക്കാറുകൾ വോട്ട് ബാങ്ക് മനസ്സിൽ വെച്ചാണ് ഓരോ തീരുമാനവും എടുക്കാറുള്ളത്. എന്നാൽ മോദിയും മോദി സർക്കാറും ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് നോക്കിയല്ല തീരുമാനങ്ങളെടുക്കുന്നത്. ഓരോ തീരുമാനവും ജനങ്ങൾക്ക് ഗുണകരമാണോ എന്ന് മാത്രമാണ് നോക്കുന്നത്. ഇതാണ് മോദി സർക്കാറും മുൻ സർക്കാറുകളും തമ്മിലുള്ള വ്യത്യാസം. അത്തരം തീരുമാനങ്ങൾ കുറഞ്ഞകാലത്തേക്ക് ചിലപ്പോൾ നിങ്ങൾക്ക് ജനപ്രീതിയുണ്ടാക്കിയേക്കാം. പക്ഷെ അത് രാജ്യത്തെ പ്രശ്‌നത്തിലാക്കും''-അമിത് ഷാ പറഞ്ഞു.

''വ്യത്യസ്തമായ വഴിയാണ് മോദി സ്വീകരിച്ചത്. ചില തീരുമാനങ്ങളെടുക്കുമ്പോൾ പ്രതിഷേധവും രാഷ്ട്രീയമായ കഷ്ടനഷ്ടങ്ങളുമുണ്ടാകും. എന്നാൽ പ്രതിഷേധത്തെ നേരിടാനും ആ രാഷ്ട്രീയ നഷ്ടങ്ങൾ സഹിച്ച് ജനങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങൾ എടുക്കാനും നല്ല ഭരണത്തോട് അഗാധമായ പ്രതിബദ്ധതയുള്ള ഒരാൾക്ക് മാത്രമേ സാധിക്കൂ. അത്തരം സദ്ഭരണത്തിന്റെ ഫലങ്ങൾ ആരാണ് ഉറപ്പ് നൽകിയത്. അത് ചെയ്തതുകൊണ്ടാണ് മോദിക്ക് ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞത്''-അമിത് ഷാ ചൂണ്ടിക്കാട്ടി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News