'അമ്മയുടെ തീരുമാനമാണ് പരമപ്രധാനം'; 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി കോടതി

അൾട്രാസൗണ്ട് സ്‌കാനിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോഡർ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതി ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയത്.

Update: 2022-12-06 12:41 GMT
Advertising

ന്യൂഡൽഹി: ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനമാണ് പരമപ്രധാനമെന്ന് ഡൽഹി ഹൈക്കോടതി. ഗർഭഛിദ്രത്തിന് അനുമതി തേടിയുള്ള ഹരജിയിൽ വിധി പറയുമ്പോഴാണ് കോടതി പരാമർശം. 26 കാരിയായ യുവതിക്ക് 33 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകി. വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് കോടതി അനുമതി നൽകിയത്.

നവംബർ 12-ന് നടത്തിയ അൾട്രാസൗണ്ട് സ്‌കാനിൽ ഭ്രൂണത്തിന് സെറിബ്രൽ ഡിസോഡർ (മസ്തിഷ്‌കവുമായി ബന്ധപ്പെട്ട ഗുരുതര രോഗം) ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതി ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയത്. നവംബർ 14-ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ അൾട്രാസൗണ്ട് പരിശോധനയിലും സമാനമായ പ്രശ്‌നം സ്ഥിരീകരിച്ചെന്നും യുവതി കോടതിയെ അറിയിച്ചു.

യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ബോംബെ ഹൈക്കോടതിയുടെയും കൽക്കട്ട ഹൈക്കോടതിയുടെയും വിധികൾ പരാമർശിച്ചു. എം.ടി.പി നിയമത്തിലെ സെക്ഷൻ 3(2), 3(2)(ഡി) എന്നിവ പ്രകാരം ഭ്രൂണം നീക്കം ചെയ്യാൻ അനുമതി നൽകാമെന്ന് അഭിഭാഷകർ വാദിച്ചു.

ഇത്തരം കേസുകളിലെ 'ആത്യന്തിക തീരുമാനം' അമ്മയുടെ തിരഞ്ഞെടുപ്പും ഗർഭസ്ഥശിശുവിന്റെ മാന്യമായ ജീവിതത്തിന്റെ സാധ്യതയും അംഗീകരിക്കേണ്ടതുണ്ടെന്നും ഗർഭധാരണത്തെ വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കുന്നത് അനുവദനീയമാണെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News