'മുഡ'മുൻ കമ്മീഷണർ ദിനേശ് കുമാറിനെ അർധരാത്രിയിൽ അറസ്റ്റ് ചെയ്ത് ഇ.ഡി
ഭൂമി വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്
മംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി മുൻ കമ്മീഷണർ ദിനേശ് കുമാറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഭൂമി വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഭാര്യ പാർവ്വതി എന്നിവർ ഉൾപ്പെടെ പ്രതികളാക്കി മുഡ ഭൂ ഇടപാടിൽ ഇഡി നേരത്തെ കേസെടുത്തെങ്കിലും തെളിവില്ലെന്ന് കണ്ടെത്തി ക്ലീൻ ചിറ്റ് നൽകിയിരുന്നു.
ദിനേശിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷം രാത്രി 10 മണിയോടെ ബംഗളൂരു ഹെബ്ബാളിലെ വസതിയിൽ നിന്നാണ് ഇഡി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.ഏജൻസി മുമ്പ് അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. ലോകായുക്ത ഉദ്യോഗസ്ഥരുടെ അപേക്ഷയെത്തുടർന്ന് കർണാടക സർക്കാർ ദിനേശിനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയിരുന്നു. തൊട്ടുപിന്നാലെ ഇഡി അറസ്റ്റുമായി മുന്നോട്ട് പോയി. പുലർച്ചെ ഒരു മണിയോടെ ഇഡി ഉദ്യോഗസ്ഥർ ദിനേശിനെ യെലഹങ്കയിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന ഭട്ടിന്റെ വസതിയിൽ ഹാജരാക്കി.
ഒരു ദിവസത്തെ ഇ.ഡി. കസ്റ്റഡിയിൽ വിടാൻ ജഡ്ജി ഉത്തരവിട്ടു. ബുധനാഴ്ച വൈകുന്നേരം 5.40 ന് മുമ്പ് ദിനേശിനെ കോടതിയിൽ ഹാജരാക്കാൻ ജഡ്ജി ഉത്തരവിട്ടു. . മുഡ സൈറ്റുകൾ അനധികൃതമായി അനുവദിച്ചുവെന്ന ആരോപണത്തിൽ ഇഡി അന്വേഷണം തുടരുകയാണ്. 2022-ൽ ദിനേശ് മുഡ കമ്മീഷണറായി ചുമതലയേറ്റു, ഈ സമയത്ത് 50:50 സൈറ്റ് ഷെയറിംഗ് സ്കീമിൽ ക്രമക്കേടുകൾ നടന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നു. ഈ ആരോപണങ്ങൾ വർധിച്ചതോടെ സംസ്ഥാന സർക്കാർ അദ്ദേഹത്തെ ഒരു തസ്തികയും നൽകാതെ സ്ഥലം മാറ്റി. പിന്നീട് അദ്ദേഹത്തെ ഹാവേരി സർവകലാശാലയിൽ രജിസ്ട്രാറായി നിയമിച്ചു, എന്നാൽ പൊതുജനങ്ങളുടെ വിമർശനത്തെത്തുടർന്ന് ആ ഉത്തരവ് റദ്ദാക്കി.