നാഗാലാൻഡിൽ 35, മേഘാലയയിൽ 26 ശതമാനം ; റെക്കോർഡ് പോളിങ്ങിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

കനത്തസുരക്ഷയിലാണ് നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്

Update: 2023-02-27 07:52 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മേഘാലയിൽ 26.7 ശതമാനവും നാഗാലാൻഡിൽ 35.24 ശതമാനവുമാണ് ഇതുവരെയുള്ള പോളിങ്. 60 മണ്ഡലങ്ങളുള്ള ഇരു സംസ്ഥാനങ്ങളിലെയും 59 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കനത്തസുരക്ഷയിലാണ് നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ കൊഹിമയിൽ വോട്ട് രേഖപ്പെടുത്തി. അഞ്ചാം തവണയും ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

183 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്. 13 ലക്ഷം വോട്ടർമാരാണ് ഉള്ളത്. മേഘാലയ മുഖ്യമന്ത്രി കൊൻറാഡ് സാങ്മയും കുടുംബവും സൗത്ത് ടുറയിൽ വോട്ട് ചെയ്തു. ഇത്തവണയും വിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 369 സ്ഥാനാർഥികളാണ് മേഘാലയയിൽ മത്സരിക്കുന്നത്. 21.6 ലക്ഷം വോട്ടമാരുണ്ട്. റെക്കോർഡ് പോളിങ് രേഖപ്പെടുത്താൻ ഇരു സംസ്ഥാനങ്ങളിലേയും വോട്ടർമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

സ്ഥാനാർഥിയുടെ മരണത്തോടെ മേഘാലയയിലെ ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്. നാഗാലാൻഡിൽ അക്ലോട്ടോ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പിന്മാറ്റത്തോടെ ഇവിടെയും 59 സീറ്റുകളിലേക്കാണ് മത്സരം. അനധികൃത ഖനനം ഉൾപ്പടെയുള്ള പ്രാദേശിക വിഷയങ്ങൾ നിലനിൽക്കുന്ന മേഘാലയയിൽ ഭരണ തുടർച്ചയാണ് നാഷണൽ പീപ്പിൾസ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്.

സഖ്യ കക്ഷിയായ ബിജെപി ആസാം, അരുണാചൽ പ്രദേശ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക് പിന്നാലെ മേഘാലയയിൽ ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. നാഗാലാൻഡിൽ കഴിഞ്ഞ ഒരു വർഷമായി പ്രതിപക്ഷം ഇല്ലാതെ ആണ് ബിജെപി കൂടി ഭാഗമായ മുന്നണി ഭരിക്കുന്നത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും മൽസര രംഗത്തുണ്ട് .



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News