കല്യാൺ സിങ്ങിന്റെ അന്ത്യചടങ്ങിൽ ദേശീയ പതാകയ്ക്ക് മുകളിൽ ബിജെപി പതാക; വിവാദം

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ചിത്രം ട്വിറ്ററില്‍ പങ്കുവച്ചു

Update: 2021-08-22 10:08 GMT
Editor : abs | By : abs
Advertising

ലഖ്‌നൗ: അന്തരിച്ച യുപി മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ അന്ത്യചടങ്ങിൽ ദേശീയ പതാകയെ അപമാനിച്ചതായി ആരോപണം. മൃതദേഹത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉപചാരം അർപ്പിക്കവെ ദേശീയ പതാകയ്ക്ക് മുകളിലായിരുന്നു ബിജെപി പതാകയുടെ സ്ഥാനം. ചിത്രം യോഗി തന്നെ ട്വിറ്ററിൽ പങ്കുവച്ചു.

സദസ്സുകളിൽ എല്ലാ വർണങ്ങളും അശോക ചക്രവും കാണുന്ന രീതിയിൽ ദേശീയ പതാക പ്രദർശിപ്പിക്കണം എന്നാണ് ചട്ടം. 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൽട്ട്‌സ് ടു നാഷണൽ ഹോണർ ആക്ട് പ്രകാരം മൂന്നു വർഷം തടവു ലഭിക്കാവുന്ന കുറ്റമാണിത്.

ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ശനിയാഴ്ച രാത്രിയായിരുന്നു കല്യാൺ സിങ്ങിന്റെ അന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനി അടക്കമുള്ളവർ മരണത്തിൽ അനുശോചനം അറിയിച്ചു. 



യു.പിയിലെ അത്രൗളിയിൽ 1932 ജനുവരി അഞ്ചിന് ജനിച്ച കല്യാൺ സിങ് രണ്ടുതവണ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. 1991 ജൂൺ മുതൽ 1992 ഡിസംബർ വരെയും 1997 സെപ്റ്റംബർ മുതൽ 1999 നവംബർ വരെയും. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കല്യാൺ സിങ് ആയിരുന്നു മുഖ്യമന്ത്രി. 2014 മുതൽ 2019 വരെ രാജസ്ഥാന്റെ ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്.

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു പിന്നാലെ കല്യാൺ സിങ് രാജിവെച്ചു. അതേദിവസം തന്നെ അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ ഉത്തർ പ്രദേശ് സർക്കാരിനെ പിരിച്ചുവിടുകയും ചെയ്തു. കേസിൽ സിങ്ങിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു എങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News