Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചുവെന്ന പരാതിയിൽ അറസ്റ്റിലായ അശോക സർവകലാശാല പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ വിഷയത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമീഷൻ. മാധ്യമ റിപ്പോർട്ടുകൾ പരിശോധിക്കുമ്പോൾ മനുഷ്യാവകാശ ലംഘനം നടന്നതായി കാണുന്ന സാഹചര്യത്തിൽ സ്വമേധയാ കേസെടുക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഹരിയാന ഡിജിപിക്ക് നിർദേശവും നൽകി.
പ്രഫ. അലി ഖാൻ മഹ്മൂദാബാദിന് സുപ്രിം കോടതി ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് അന്വേഷിക്കാൻ ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു പ്രത്യേക അന്വേഷണ സംഘത്തെ 24 മണിക്കൂറിനുള്ളിൽ രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു.
അന്വേഷണം സുഗമമാക്കുന്നതിന് വേണ്ടിയാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പ്രഫ. അലി ഖാൻ മഹ്മൂദാബാദിനോട് അദ്ദേഹത്തിനെതിരായ രണ്ട് എഫ്ഐആറുകൾക്കും ഒരൊറ്റ ജാമ്യ ബോണ്ട് സമർപ്പിക്കാനും സോനെപത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ പാസ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ആക്രമണത്തെത്തുടർന്ന് പാകിസ്‌താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾക്കെതിരായ ഇന്ത്യൻ സൈനിക നടപടിയെക്കുറിച്ചുള്ള മാധ്യമസമ്മേളനങ്ങളെക്കുറിച്ചുള്ള പരാമർശത്തിനാണ് അലി ഖാൻ മഹ്മൂദാബാദിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഹരിയാനയിലെ ഭാരതീയ ജനതാ പാർട്ടിയുടെ യുവമോർച്ച യൂണിറ്റ് ജനറൽ സെക്രട്ടറി യോഗേഷ് ജതേരിയുടെ പരാതിയിലും ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേണു ഭാട്ടിയയുടെ പരാതിയിലുമാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്.