തെരഞ്ഞെടുപ്പുകൾ നേരത്തെയാക്കാനോ വൈകിപ്പിക്കാനോ ആലോചനയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

തന്റെ കാലാവധിയുടെ അവസാന ദിവസം വരെ രാജ്യത്തെ പൗരൻമാരെ സേവിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

Update: 2023-09-03 08:09 GMT
Advertising

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. തന്റെ കാലാവധിയുടെ അവസാന ദിവസം വരെ രാജ്യത്തെ പൗരൻമാരെ സേവിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനായി നീട്ടിവെക്കില്ല. ഇത്തരം വാർത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനായി സർക്കാർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരുമായി കമ്മിറ്റി വിശദമായ ചർച്ച നടത്തും. അതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുക. അധിർ രഞ്ജൻ ചൗധരിയും കമ്മിറ്റിയിൽ അംഗമാവണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. പ്രതിപക്ഷ നേതാക്കളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് മോദി സർക്കാറിന്റെ വിശാല ഹൃദയത്തിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സർക്കാരിന് വലിയ പ്ലാനുകളുണ്ടെന്നും ഇത് അനുയോജ്യമായ സമയത്ത് പാർലമെന്ററി കാര്യ മന്ത്രി അറിയിക്കുമെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സമിതിയെയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയെ സമിതിയിൽ ഉൾപ്പെടുത്തിയെങ്കിലും തന്നെ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News