സോനം വാങ്ചുകിൻ്റെ മോചനം ആവശ്യപ്പെട്ടുള്ള ഹരജി; കേന്ദ്രസർക്കാറിനും ലഡാക് ഭരണകൂടത്തിനും സുപ്രിം കോടതി നോട്ടീസ്

സോനം വാങ്ചുകിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹരജിയിലാണ് കോടതി നടപടി

Update: 2025-10-06 07:36 GMT
 Photo| Special Arrangement

ലേ: ലഡാക് സമര നേതാവ് സോനം വാങ്ചുകിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ കേന്ദ്രസർക്കാറിനും ലഡാക് ഭരണകൂടത്തിനും സുപ്രീം കോടതിയുടെ നോട്ടീസ്. രാജസ്ഥാനിലെ ജയിലിലുള്ള വാങ് ചുക്കിന് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. തടങ്കലിൽ വയ്ക്കാനുള്ള കാരണങ്ങൾ അറിയിച്ചിട്ടില്ലെന്ന് വാങ്ചുകിൻ്റെ ഭാര്യക്ക് വേണ്ടി ഹാജരായ കപിൽ സിബൽ പറഞ്ഞു. വിഷയം ആളിക്കത്തിക്കുകയാണെന്നാണ് കേന്ദ്ര സർക്കാർ വാദം. സോനം വാങ്ചുകിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ നൽകിയ ഹരജിയിലാണ് കോടതി നടപടി. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി.അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാങ്‌ചുകിനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീംകോടതി വാദം കേട്ടത്.

Advertising
Advertising

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വെയ്ക്കാൻ അനുവദിക്കുന്ന എൻഎസ്എ ചുമത്താനുള്ള തീരുമാനത്തെയും ഗീതാഞ്ജലി  ഹരജിയിലൂടെ ചോദ്യം ചെയ്തിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും അവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. കേസ് ഒക്ടോബർ 14 ന് വീണ്ടും പരിഗണിക്കും.

ലഡാക്കിന് സംസ്ഥാന പദവി നൽകുക, പ്രദേശത്തെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രതിഷേധത്തിനിടെ നടന്ന ഏറ്റുമുട്ടലുകളെത്തുടർന്ന് കസ്റ്റഡിയിലെടുത്തതിനുശേഷം സെപ്തംബർ 26നാണ് ദേശസുരക്ഷാ നിയമപ്രകാരം സോനം വാങ്ചുക്കിനെ ജോധ്പൂർ ജയിലിൽ അടച്ചത്. 

Tags:    

Writer - ലാൽകുമാർ

contributor

Editor - ലാൽകുമാർ

contributor

By - Web Desk

contributor

Similar News