ഓപ്പറേഷൻ താമര; ആംആദ്മി നേതാക്കൾ രാഷ്ട്രപതിയെ കാണും

ദേശീയ തലത്തിൽ അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതി എത്രത്തോളം ഉയരുന്നുവോ അത്രയധികം അവർ തങ്ങളുടെ നേതാക്കളെ ആക്രമിക്കുമെന്ന് എഎപിയുടെ രാജ്യസഭാംഗം രാഘവ് ഛദ്ദ പറഞ്ഞു.

Update: 2022-09-02 14:47 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: കൂറുമാറാൻ എം.എൽ.എമാർക്ക് ബി.ജെ.പി 20 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആംആദ്മി നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി നൽകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുളള സംഘമാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. ഡൽഹി സർക്കാറിനെ വീഴ്ത്താൻ ബി.ജെ.പി ആംആദ്മി എം.എൽ.എമാർക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തെന്നുമാണ് ആംആദ്മി പാർട്ടിയുടെ പരാതി.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ അന്വേഷണം കേന്ദ്ര സർക്കാറിന്റെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായിട്ടാണ് ആംആദ്മി കണക്കാക്കുന്നത്. നിയമസഭാ സമ്മേളനം വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ആംആദ്മിയുടെ അടുത്ത നീക്കം. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ അരവിന്ദ് കെജരിവാൾ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ അരവിന്ദ് കെജ്രിവാളിന്റെ ജനപ്രീതി എത്രത്തോളം ഉയരുന്നുവോ അത്രയധികം അവർ തങ്ങളുടെ നേതാക്കളെ ആക്രമിക്കുമെന്ന് എഎപിയുടെ രാജ്യസഭാംഗം രാഘവ് ഛദ്ദ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സിബിഐ അന്വേഷണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വരെ അന്വേഷണവും റെയ്ഡുകളും തുടരുമെന്നായിരുന്നു കെജരിവാളിന്റെ മറുപടി. 2021-22 എക്‌സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബി.ജെപിക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. ബിജെപി തനിക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നും കേസുകൾ പിൻവലിക്കാമെന്ന് ഉറപ്പ് തന്നതായും അദ്ദേഹം വെളിപ്പെടുത്തി. നിയമസഭാംഗങ്ങളായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുൽദീപ് എന്നിവരെ സ്വാധീനിക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചതായി എഎപിയുടെ ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിംഗ് പറഞ്ഞു. ''അവർ ബി.ജെ.പിയിൽ ചേരുകയാണെങ്കിൽ 20 കോടി രൂപ നൽകാമെന്നും മറ്റ് എംഎൽഎമാരെ കൂടി കൊണ്ടുവന്നാൽ 25 കോടി രൂപ നൽകാമെന്നുമായിരുന്നു വാഗ്ദാനം''- സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News