'രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല'; ട്രംപിന് വെടിയേറ്റ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി മോദി

ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി

Update: 2024-07-14 03:34 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് പ്രചാരണറാലിക്കിടെ വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽമീഡിയയായ എക്‌സിൽ കുറിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.

'എന്റെ സുഹൃത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തുന്നു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്കും ഒപ്പമുണ്ട്.' മോദി എക്‌സിൽ കുറിച്ചു.

Advertising
Advertising

പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ്  ട്രംപിന് വെടിയേറ്റത് . വലത് ചെവിക്കാണ് ​വെടിയേറ്റത്.പ്രദേശിക സമയം ശനിയാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. വേദിയിലുണ്ടായിരുന്ന ഒരാൾ കൊല്ലപ്പെട്ടതായാണ് വിവരം.

യോഗത്തിൽ ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെ വേദിയിൽ ഒന്നിലധികം വെടിയൊച്ചകൾ കേട്ടതായി റിപ്പോർട്ടുണ്ട്. ട്രംപിന്റെ മുഖത്ത് രക്തം പുരണ്ട നിലയിലെ ദൃശ്യങ്ങളും പുറത്ത് വന്നു. ട്രംപിനെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ട്രംപ് സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. അക്രമിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉയരത്തിലുള്ള സ്ഥലത്തുനിന്നാണ് വെടിവെച്ചത്.

സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. ‘അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ നന്ദിയുണ്ട്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും റാലിയിൽ പ​ങ്കെടുത്തുവർക്കുമായി ഞാൻ പ്രാർഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. അമേരിക്കയിൽ ഇ​ത്തരം ആക്രമണങ്ങൾക്ക് സ്ഥാനമില്ല. ഇതിനെ അപലപിക്കാൻ നാം ഒരു രാഷ്ട്രമായി ഒന്നിക്കണം’ -ബൈഡൻ എക്സിൽ കുറിച്ചു.

വലത് ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറിയെന്ന് പിന്നീട് ട്രംപ് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് ഇത്തരമൊരു സംഭവം അരങ്ങേറുന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News