സത്യേന്ദര്‍ ജെയിനെ ജയിലില്‍ മസാജ് ചെയ്തത് ബലാത്സംഗക്കേസിലെ പ്രതി; എഎപി വീണ്ടും കുരുക്കില്‍

ജയിലില്‍ മന്ത്രിയെ മസാജ് ചെയ്തത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നും ബലാത്സംഗ കേസിലെ പ്രതിയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി

Update: 2022-11-22 06:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ വി.ഐ.പി പരിഗണന ലഭിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ജയിലില്‍ മന്ത്രിയെ മസാജ് ചെയ്തത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നും ബലാത്സംഗ കേസിലെ പ്രതിയാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.

സത്യേന്ദറിനെ മസാജ് ചെയ്തത് ഫിസിയോ തെറാപ്പിയുടെ ഭാഗമല്ലെന്നും പോക്സോ കേസിലെ പ്രതിയായ റിങ്കുവാണെന്നും ജയിലുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയായ സ്വന്തം മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. റിങ്കു മന്ത്രിയുടെ കാലും തലയും മസാജ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി പുറത്തുവിട്ടത്. ജെയ്ന് ജയിലിൽ വി.ഐ.പി പരിഗണന ലഭിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ മസാജ് ചികിത്സയുടെ ഭാഗമാണെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ന്യായീകരണം. ഓക്‌സിജൻ കുറഞ്ഞതിനെ തുടർന്ന് സത്യേന്ദർ ജെയിനിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. മരുന്നിനൊപ്പം ചികിത്സയുടെ ഭാഗമായി അക്യുപ്രഷർ മസാജും നടത്തിയിരുന്നതായി എ.എ.പി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മേയ് 30നാണ് സത്യേന്ദറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. 2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സത്യേന്ദ്ര ജെയ്നെ അന്നു തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജെയ്ന്‍റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്യുകയും ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറുകയും അതുപയോഗിച്ച് ഭൂമി വാങ്ങുകയും അതുപോലെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്‍റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍. നേരത്തെ ജെയ്ന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News