'സമരത്തിന് പി.ടി ഉഷ പിന്തുണ അറിയിച്ചു , ബ്രിജ് ഭൂഷൺ ജയിലിൽ പോകും വരെ സമരം തുടരും'- ഗുസ്തി താരങ്ങൾ

സമരക്കാർക്ക് നീതി ഉറപ്പാക്കുമെന്നും പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്നും പി ടി ഉഷ അറിയിച്ചു

Update: 2023-05-03 10:30 GMT
Editor : abs | By : Web Desk

പി ടി ഉഷ

Advertising

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടുള്ള സമരത്തിന് പി.ടി ഉഷ പിന്തുണ അറിയിച്ചെന്ന് ഗുസ്തി താരങ്ങൾ. സമരക്കാർക്ക് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചു. പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം കാണുമെന്ന് പി ടി ഉഷ അറിയിച്ചെന്നും ബജ്‌രംഗ് പൂനിയ പറഞ്ഞു. എന്നാൽ ബ്രിജ് ഭൂഷൺ ജയിലിൽ പോകും വരെ സമരം തുടരാന്‍ തന്നെയാണ് താരങ്ങളുടെ തീരുമാനം.

ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന കായിക താരങ്ങളെ പി.ടി ഉഷ സന്ദർശിച്ചിരുന്നു. താരങ്ങളെ കണ്ട് മടങ്ങവെ ഉഷയെ സമരാനുകൂലി തടഞ്ഞു. സമരക്കാരെ സന്ദർശിക്കാൻ എന്ത് കൊണ്ട് വൈകിയെന്ന് ചോദിച്ചായിരുന്നു ഉഷയെ തടഞ്ഞത്.

നേരത്തെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങൾക്കെതിരെ ഒളിംപിക്‌സ് അസോസിയേഷൻ അധ്യക്ഷ കൂടിയായ പി.ടി ഉഷ  രംഗത്തെത്തിയിരുന്നു. തെരുവിൽ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു ഉഷയുടെ പ്രതികരണം. ഇത് ഏറെ വിവാദങ്ങൾക്കും വഴി തുറന്നു. ഒളിമ്പിക്‌സ് അധ്യക്ഷയിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകൽ സമരം പതിനൊന്നാം ദിവസവും പുരോഗമിക്കുകയാണ്.ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മനേകാ ഗാന്ധി എം.പി എത്തിയിരുന്നു. വനിതാ താരങ്ങളുടെ വേദന മനസ്സിലാക്കുന്നുവെന്ന് മനേകാ ഗാന്ധി പറഞ്ഞു.കേസിൽ ബ്രിജ് ഭൂഷനെ പൊലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി ബ്രിജ് ഭൂഷനെതിരെ കേസ് എടുത്തിട്ട് നാല് ദിവസമായി. തെളിവുകൾ ശേഖരിച്ച ശേഷം ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യും എന്നതാണ് കേസിൽ പൊലീസ് നിലപാട്. താരങ്ങൾ ഇന്ന് പോലീസിന് മൊഴി നൽകിയേക്കും. പാർട്ടി പറയുകയാണെങ്കിൽ പതവികൾ ഒഴിയാം എന്നതാണ് ബ്രിജ് ഭൂഷന്റെ നിലപാട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ കേസ് ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്ആരോപിച്ചിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News