Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര നാളെ ആരംഭിക്കും. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം, വോട്ടർ പട്ടികയിലെ ക്രമക്കേട് അടക്കം ഉയർത്തിയാണ് രാഹുലിന്റെ യാത്ര.
വോട്ടുമോഷണത്തിനെതിരായ നേരിട്ടുള്ള പോരാട്ടത്തിന് ബിഹാറിന്റെ മണ്ണിൽനിന്ന് തുടക്കം കുറിക്കുകയാണ് രാഹുൽ ഗാന്ധി. നാളെ വോട്ടര്‍ അധികാര്‍ യാത്ര എന്ന പേരിൽ ആരംഭിക്കുന്ന യാത്രയിൽ ആർജെഡി നേതാവ് തേജസ്വി യാദവും രാഹുലിന് ഒപ്പമുണ്ടാകും. ഇന്ത്യാ സഖ്യത്തിലെ മറ്റു നേതാക്കളും പങ്കെടുക്കും.
ബീഹാറിലെ സാസാരാമിൽ നിന്ന് ആരംഭിക്കുന്ന യാത്ര വിവിധ ജില്ലകളിലൂടെ കടന്നു പോകും. അറയിൽ മുപ്പതാം തീയതിയാണ് യാത്ര സമാപിക്കുക. സെപ്റ്റംബർ ഒന്നാം തീയതി പട്നയിൽ മെഗാ വോട്ടർ അധികാർ റാലിയും സംഘടിപ്പിക്കും. യുവാക്കളും തൊഴിലാളികളും കർഷകരും അടക്കം രാജ്യത്തെ എല്ലാ പൗരന്മാരോടും യാത്രയുടെ ഭാഗമാകാൻ രാഹുൽ അഭ്യർഥിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കിക്കേ രാഹുലിന്റെ യാത്ര ഇന്ത്യ സഖ്യത്തിന് ശക്തി പകരും എന്നതാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം നിരവധിതവണ പ്രചാരണത്തിനായി ബീഹാറിൽ എത്തിയ പ്രധാനമന്ത്രിയുടെ നീക്കത്തെ പ്രതിരോധിക്കാം എന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.