'2002ൽ അവരെ ഒരു പാഠം പഠിപ്പിച്ചതാണ്'; ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് അമിത് ഷാ

''കലാപത്തിന് പിന്തുണ നൽകിയത് കോൺഗ്രസാണ്. കോൺഗ്രസ് ഭരണകാലത്ത് വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു''

Update: 2022-11-25 15:42 GMT
Advertising

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നേരത്തെ കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് അവരുടെ പിന്തുണയോടെ ഗുജറാത്തില്‍ വ്യാപകമായ വര്‍ഗീയ ലഹളകളാണ് നടന്നിരുന്നത്. എന്നാൽ, 2002ൽ കലാപകാരികളെയെല്ലാം ഒരു പാഠം പഠിപ്പിച്ചതോടെ അവരെല്ലാം ആ പണി നിര്‍ത്തിയെന്ന് അമിത് ഷാ പറഞ്ഞു. 2002നുശേഷം ഗുജറാത്തിൽ ബി.ജെ.പി ശാശ്വതസമാധാനം കൊണ്ടുവന്നെന്നും അദ്ദേഹം വാദിച്ചു.

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖേദ ജില്ലയിലെ മഹുധയില്‍ നടന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. ''കലാപത്തിന് പിന്തുണ നൽകിയത് കോൺഗ്രസാണ്. കോൺഗ്രസ് ഭരണകാലത്ത് വർഗീയ കലാപങ്ങൾ വ്യാപകമായിരുന്നു. വ്യത്യസ്ത സമുദായക്കാരെ പരസ്പരം പോരടിപ്പിച്ച് കോൺഗസ് ഗുജറാത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇത്തരത്തിൽ കോണ്‍ഗ്രസ് സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ വോട്ട് നേടുകയും മറ്റൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു.''- അദ്ദേഹം പറഞ്ഞു.

'കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് (1995ന് മുമ്പ്) ഗുജറാത്തിൽ വർഗീയ കലാപങ്ങൾ രൂക്ഷമായിരുന്നു. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയു പേരിൽ വേർതിരിച്ച് പരസ്പരം പോരടിപ്പിക്കാനായിരുന്നു കോൺഗ്രസ് ശ്രമിച്ചിരുന്നത്. എന്നാൽ അക്രമികള്‍ക്ക് ബിജെപി സർക്കാർ ശക്തമായ തിരിച്ചടി നൽകി. ഗുജറാത്തിൽ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു'- അമിത് ഷാ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News