സൈഫ് അലി ഖാനെ കുത്തിയ കേസ് : പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി വ്യകത്മാക്കി
മുംബൈ : ബോളിവുഡ് നടൻ സൈഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിയ കേസിൽ പ്രതി മുഹമ്മദ് ശരീഫുൽ ഇസ്‌ലാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയാണ് കോടതിയുടെ നടപടി. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കുമ്പോള്‍ കസ്റ്റഡി കാലാവധി നീട്ടിനല്‍കുന്ന കാര്യം ആലോചിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.
കസ്റ്റഡി കലാവധി രണ്ട് ദിവസം നീട്ടി നൽകണമെന്നും പ്രതിയെ ആരെങ്കിലും സഹായിച്ചതോ എന്നത് കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു. ബംഗ്ളാദേശിലെ തന്റെ കുടുംബത്തിന് ശരീഫുൽ പണം നൽകിയതിൽ കുടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും പൊലീസ് കോടതിയോട് പറഞ്ഞിരുന്നു. എന്നാൽ പത്തു ദിവസമായി പ്രതി പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്നും നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ഇനിയും കസ്റ്റഡിയിൽ വിടാനാവില്ലെന്നും കോടതി വ്യകത്മാക്കി.
ജനുവരി 16നാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. അക്രമിയുമായുള്ള ഏറ്റുമുട്ടലിൽ സെയ്ഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആറ് കുത്തേറ്റിരുന്നു. ആക്രമണത്തിന് മൂന്ന് ദിവസത്തിനു ശേഷം താനെയിൽ വെച്ചാണ് പ്രതി അറസ്റ്റിലായത്.