'ബിജെപി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമ്പോഴും ഡിഎംകെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ സംഘികൾ അസ്വസ്ഥരാണ്': ഉദയനിധി സ്റ്റാലിൻ
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ബിജെപി ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്
ചെന്നൈ: സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാൻ ബിജെപി നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പ്രതിപക്ഷ ശ്രമങ്ങൾക്കിടയിലും ഡിഎംകെ ഭരണകൂടം ഫലപ്രദമായി പ്രവർത്തിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
"ബിജെപി നിരവധി പ്രശ്‌നങ്ങളും വഞ്ചനയും ഗൂഢാലോചനയും സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഡിഎംകെ സർക്കാർ ഇപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇത് സംഘികൾക്കും അവരുടെ അനുയായികൾക്കും അസ്വസ്ഥതയുണ്ടാക്കുന്നു. അതുകൊണ്ടാണ് ഫണ്ട് ,ഭാഷ, സംസ്ഥാന അവകാശങ്ങൾ എന്നിവയെ കേന്ദ്രീകരിച്ച് അവർ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നത്," എന്ന് സത്തൂരിൽ സംസാരിച്ച ഉദയനിധി പറഞ്ഞു.
"ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ അവർ ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. അതിർത്തി നിർണയത്തിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 39 ൽ നിന്ന് 32 ആയി കുറയ്ക്കാനാണ് അവർ ആഗ്രഹിക്കുന്നത്. വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ തിരുത്തുന്നതും തമിഴ്‌നാടിനെ ലക്ഷ്യം വച്ചുള്ള നിരവധി പ്രശ്‌നങ്ങളും കേന്ദ്ര ബിജെപി സർക്കാർ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ നമ്മുടെ നേതാവ് ഇതെല്ലാം ഇടതു കൈകൊണ്ടാണ് കൈകാര്യം ചെയ്യുന്നത്. അത് അവരെ കൂടുതൽ പ്രകോപിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റ് സംസ്ഥാനങ്ങളെ എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുമെങ്കിലും തമിഴ്‌നാട്ടിൽ സ്വാധീനം ചെലുത്താൻ കഴിയാത്തതിനാൽ ബിജെപി നിരാശരാണെന്ന് ഉദയനിധി ചൂണ്ടിക്കാട്ടി.
"നമ്മുടെ വംശീയ ശത്രുക്കൾ ഡിഎംകെയെ എങ്ങനെയെങ്കിലും നശിപ്പിച്ച് തമിഴ്‌നാട് പിടിച്ചെടുക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. അവസാന ഡിഎംകെ കേഡർ ഇല്ലാതായാൽ പോലും നിങ്ങൾക്ക് തമിഴ്‌നാട്ടിൽ കാലുകുത്താൻ കഴിയില്ലെന്ന് ഞാൻ ശത്രുക്കളോട് പറയാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.
എഐഎഡിഎംകെയെയും ഉദയനിധി വെറുതെവിട്ടില്ല. ഡിഎംകെയിൽ യുവജന, വനിതാ, വിദ്യാർത്ഥി, അഭിഭാഷക വിഭാഗങ്ങൾ ഉൾപ്പെടെ ഏകദേശം 25 സജീവ വിഭാഗങ്ങളുണ്ട്. ഡിഎംകെയിൽ നിന്ന് വ്യത്യസ്തമായി, പാർട്ടിയിൽ വിഭാഗീയത നിറഞ്ഞിരിക്കുന്നുവെന്ന് ഉദയനിധി ആരോപിച്ചു. “സത്തൂരിൽ പോലും രണ്ട് വിഭാഗങ്ങളുണ്ടെന്ന് ഞാൻ കേട്ടു. അടുത്തിടെ ഞാൻ പറഞ്ഞു, ഉദാഹരണത്തിന് ഒരു ജില്ലയിലെ ഡിഎംകെ കേഡർമാരെ എടുക്കുക. അവർ തമ്മിൽ കണ്ടാൽ അഭിവാദ്യം ചെയ്യുകയും നേതാവിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രസ്താവനകളെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും സംസാരിക്കും. എന്നാൽ എഐഎഡിഎംകെ കേഡർമാരെ വളരെക്കാലത്തിനുശേഷം കണ്ടുമുട്ടിയാൽ, അവർ സംസാരിക്കില്ല, കാരണം ആരുടെ ടീമിലാണ്, മറ്റേയാളുമായി സംസാരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അവർക്ക് ആശയക്കുഴപ്പമുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.