ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടക്കാല ജാമ്യം തേടി ഷർജീൽ ഇമാം
ഉമർ ഖാലിദിൻ്റെ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഷർജീലിൻ്റെ നീക്കം
Sharjeel Imam | Photo | Special Arrangement
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷർജീൽ ഇടക്കാല ജാമ്യം തേടി ഡൽഹി വിചാരണ കോടതിയെ സമീപിച്ചു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഷർജീലിന്റെ നീക്കം.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെന്നും ബഹാദുർഗഞ്ച് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് തീരുമാനമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ളവർ ജയിലിലായിരുന്നപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
ഡൽഹി ജെഎൻയുവിലെ പിഎച്ഡി വിദ്യാർഥിയായിരിക്കെ സിഎഎ സമരത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ ഷർജീൽ കലാപത്തിന് ആസൂത്രണം നടത്തി എന്നതടക്കം എട്ട് കേസുകളുടെ പേരിൽ 2020 മുതൽ തിഹാർ ജയിലിലാണ്. സിഎഎ വിരുദ്ധ സമരകാലത്ത് ഷർജീൽ ഷഹീൻ ബാഗിൽ നടത്തിയ സമരവും പ്രഭാഷണവുമാണ് പിന്നീട് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരമുള്ള രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ദേശായോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ, വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ, യുഎപിഎ നിയമപ്രകാരമുള്ള പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസിലേക്ക് നയിച്ചത്.