'മിണ്ടാൻ സമയമായി, ഇല്ലെങ്കിൽ മൗനം സമ്മതമെന്ന് വ്യാഖ്യാനിക്കപ്പെടും'; ഇസ്‌ലാംഭീതി പരത്തുന്ന സംഭവങ്ങളിൽ പ്രധാനമന്ത്രിയോട് ശശി തരൂർ എം.പി

'സബ് കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തിന്റെ പേരിൽ ഇത്തരം പെരുമാറ്റം നിർത്തണമെന്ന് പ്രധാനമന്ത്രി പരസ്യമായി ആവശ്യപ്പെടണമെന്നും തരൂർ

Update: 2022-06-12 12:40 GMT
Advertising

ന്യൂഡൽഹി: ബിജെപി നേതാക്കളായിരുന്നവർ നടത്തിയ പ്രവാചക നിന്ദക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്നും ഇല്ലെങ്കിൽ അദ്ദേഹം ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ അംഗീകരിക്കുന്നതായി പലരും വ്യാഖ്യാനിക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് വിദ്വേഷ പ്രസംഗങ്ങളും ഇസ്‌ലാംഭീതി പരത്തുന്ന സംഭവങ്ങളും വർധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി ഉടൻ പ്രതികരിക്കണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടത്.


'ഇന്ത്യയുടെ വികസനത്തെയും സമൃദ്ധിയെയും കുറിച്ചുള്ള മോദിയുടെ വീക്ഷണങ്ങൾക്ക് വിദ്വേഷ പ്രസംഗങ്ങൾ തുരങ്കം വെക്കുമെന്ന് അദ്ദേഹം തിരിച്ചറിയുമെന്ന് എനിക്ക് ഉറപ്പാണ്' തരൂർ പറഞ്ഞു. സാമൂഹ്യ സംയോജനവും ദേശീയ സൗഹാർദ്ദവും ഏതൊരു രാജ്യത്തിനും വികസിക്കാൻ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സബ് കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന മുദ്രാവാക്യത്തിന്റെ പേരിൽ ഇത്തരം പെരുമാറ്റം നിർത്തണമെന്ന് പ്രധാനമന്ത്രി പരസ്യമായി ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിക രാജ്യങ്ങളുമായി ബന്ധം സുശക്തമാക്കാൻ സമീപ വർഷങ്ങളിൽ സർക്കാർ ശ്രമിക്കുകയായിരുന്നുവെങ്കിലും ഇപ്പോഴതിന് തുരങ്കം വെക്കപ്പെടുകയാണെന്നും ഇത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പലപ്പോഴും ദുരുപയോഗം ചെയ്യപ്പെട്ട മതനിന്ദാ നിയമങ്ങളുടെ ആരാധകനല്ല താനെന്നും എന്നാൽ നിലവിലെ വിദ്വേഷ പ്രസംഗങ്ങളും മോശം പ്രവണതകളും നേരിടാൻ നിലവിലെ വിദ്വേഷ പ്രസംഗ നിയമവവും സെക്ഷൻ 295എയും പര്യാപ്തമാണെന്നും തരൂർ വ്യക്തമാക്കി. എന്നാൽ അത്തരം നിയമങ്ങൾ വേർതിരിവുകളില്ലാതെ പ്രാദേശിക ഭരണകൂടവും പൊലീസും നടപ്പാക്കാത്തതാണ് പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റം ചെയ്യുന്ന എല്ലാവർക്കെതിരെയും കർശന നടപടി സ്വീകരിക്കുന്നത് ഭാവിയിൽ അത്തരം കേസുകൾ കുറയ്ക്കുമെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂർ അഭിപ്രായപ്പെട്ടു.



സമീപ കാലത്ത് ഉയർന്ന പ്രവാചക നിന്ദയെ കോൺഗ്രസ് അപലപിച്ചിട്ടുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയിലാണ് നാം വിശ്വസിക്കുന്നതെന്നും അത് വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ലംഘിക്കപ്പെടുമ്പോൾ എതിർക്കണമെന്നും ശശി തരൂർ വ്യക്തമാക്കി. കോൺഗ്രസ് മുമ്പ് മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ചിരുന്നതായി കുറ്റപ്പെടുത്തപ്പെട്ടിരുന്നുവെന്നും പ്രവാചക നിന്ദ പോലെയുള്ള ന്യൂനപക്ഷ വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കേണ്ടതുണ്ടോയെന്നും ചോദിച്ചപ്പോഴായിരുന്നു തരൂർ ഇക്കാര്യം പറഞ്ഞത്.

Shashi Tharoor said Narendra Modi should speak out against Islam phobia 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News