കുഴൽക്കിണറിൽ വീണിട്ട് 18 മണിക്കൂർ; ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോള്‍ കാൽ വഴുതി വീഴുകയായിരുന്നു

Update: 2024-04-13 05:31 GMT
Editor : Lissy P | By : Web Desk
Advertising

രേവ: മധ്യപ്രദേശിലെ രേവ ജില്ലയിൽ കുഴൽക്കിണറിൽ വീണ ആറുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.  18 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.160 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്നാണ് നിഗമനം. കുഴല്‍ക്കിണറിന് സമാന്തരമായി വലിയ കുഴിയെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിശോധിക്കാനുള്ള മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള മണിക ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഗോതമ്പ് വയലിലെ  കുഴൽക്കിണറിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുമ്പോഴായിരുന്നു മയൂര്‍ എന്ന ബാലന്‍ കാൽ വഴുതി വീണത്. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ വീട്ടിലെത്തി മാതാപിതാക്കളെ വിവരം അറിയിച്ചു. മാതാപിതാക്കളാണ്  പൊലീസിനെയും അധികൃതരെയും വിവരം അറിയിച്ചത്.

വിവരം ലഭിച്ച ഉടനെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി രേവ കലക്ടർ പ്രതിഭാ പാൽ പറഞ്ഞു.സ്റ്റേറ്റ് ഡിസാസ്റ്റർ എമർജൻസി റെസ്‌പോൺസ് ഫോഴ്‌സിനെ സ്ഥലത്ത് വിന്യസിച്ചതായും കലക്ടര്‍ അറിയിച്ചു.

സിസിടിവി ക്യാമറ ഉപയോഗിച്ച് മായങ്കുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും കുഴൽക്കിണറിനുള്ളിലെ ചെളിയും കുറ്റിക്കാടുകളും തടസ്സമായെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അനിൽ സോങ്കർ പറഞ്ഞു. പൈപ്പിലൂടെ മായങ്കിലേക്ക് ഓക്സിജൻ എത്തിക്കുന്നുമുണ്ട്.വാരാണസിയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്നാല്‍ മഴപെയ്യുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News