15കാരനെ കടിച്ചുകുടഞ്ഞ് പിറ്റ്ബുൾ നായ; രക്ഷകരായി തെരുവുനായ്ക്കൾ

ചുറ്റും കൂടിയ ആരും കുട്ടിയെ രക്ഷിക്കാൻ തയ്യാറായില്ല

Update: 2024-04-10 12:29 GMT
Editor : ശരത് പി | By : Web Desk
Advertising

ഗാസിയാബാദ്: പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ നിന്നും 15കാരനെ രക്ഷപ്പെടുത്തി തെരുവുനായ്ക്കൾ. ഉത്തർപ്രദേശ് ഗാസിയാബാദിലാണ് സംഭവം. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ എക്‌സിൽ പ്രചരിച്ചതോടെയാണ് വാർത്ത പുറംലോകമറിയുന്നത്.

അൽതാഫ് എന്ന വിദ്യാർഥിയേയാണ് പുതുതായി സ്ഥലത്തേക്ക് താമസം മാറിയെത്തിയ കുടുബത്തിലെ പിറ്റ്ബുൾ വളർത്തുനായ ആക്രമിച്ചത്. വിദ്യാർഥിയും പിറ്റ്ബുളും ഒരേ വീടിന്റെ അകത്തുനിന്ന് തെരുവിലേക്കിറങ്ങുന്നതോടെയാണ് ആക്രമണം ആരംഭിക്കുന്നത്.  കുട്ടി തെരുവിൽ കിടന്നുരുളകയും പിറ്റ്ബുളിനെ ചവിട്ടിമാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.

അൽതാഫിനൊപ്പമുണ്ടായിരുന്നയാൾ ഉടൻ തന്നെ ഓടി മതിലിൽ കയറുന്നതും തൊട്ടടുത്തുണ്ടായിരുന്ന യുവതി വീടിനകത്ത് കയറി വാതിലടയ്ക്കുന്നതും, ഒരു പുരുഷനും സ്ത്രീയും ആക്രമണം നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.

വീടിന്റെ ബാൽകണിയിൽ നിന്നും ഒരാൾ പിറ്റ്ബുളിന് നേരെ വെള്ളം കോരിയൊഴിക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയയാൾ പിറ്റ്ബുളിനെ കണ്ട് ഭയന്ന് അടുത്തുള്ള വീട്ടിൽ കയറി വാതിലടക്കുകയായിരുന്നു.

ഉടൻ ദൂരെനിന്ന് ഓടിയെത്തിയ രണ്ട് തെരുവുനായ്ക്കൾ പിറ്റ്ബുളിനെ ആക്രമിക്കുകയായിരുന്നു. അൽതാഫിൽ നിന്നും പിറ്റ്ബുളിനെ ഒരു നായ കടിച്ചുവലിച്ചുമാറ്റിയ സമയം മുതലാക്കി അൽതാഫ് തൊട്ടടുത്ത വീടിനകത്ത് കയറി രക്ഷപ്പെട്ടു.

സംഭവത്തിന് പിന്നാലെ പിറ്റ്ബുള്ളിനെ മുനിസിപാലിറ്റി വന്ന് കൊണ്ടുപോയി.

പുതുതായി സ്ഥലത്തെത്തിയ കുടുംബത്തിനോട് അയൽക്കാർ ഇത്തരം നായയെ വളർത്തുന്നതിൽ പ്രതിഷേധമറിയിച്ചിരുന്നു. പരിക്കേറ്റ അൽതാഫ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞമാസമാണ് കേന്ദ്രഗവൺമെന്റ് അപകടകാരികളായ 23 നായകളെ വിൽക്കുന്നതിനും ബ്രീഡ് ചെയ്യുന്നതിനും നിരോധനമേർപ്പെടുത്തിയത്. പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ്, റോട്ട്‌വൈലർ, മാസ്റ്റിഫ് ബ്രീഡുകൾ എന്നീ ബ്രീഡുകൾക്കെതിരെയാണ്, ആക്രമണകേസുകൾ വർധിച്ചതോടെ സർക്കാർ നടപടിയെടുത്തത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News