Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഐഐടി ഖരഗ്പൂർ, നീറ്റ് കോട്ട എന്നിവിടങ്ങളിൽ നടന്നിട്ടുള്ള വിദ്യാർഥി ആത്മഹത്യകളിൽ വിശദാംശങ്ങൾ തേടി സുപ്രിം കോടതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യയിലും സംശയാസ്പദമായ മരണത്തിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാക്കുന്ന നിയമം കൊണ്ടുവന്ന മാർച്ച് 24 ലെ വിധി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ജസ്റ്റിസ് ജെബി പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകി.
മാർച്ച് 24 ന് സുപ്രിം കോടതി രൂപീകരിച്ച ദേശീയ ടാസ്‌ക് ഫോഴ്‌സിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന നിർദേശവുമായി ബന്ധപ്പെട്ട് രജിസ്ട്രി സമർപ്പിച്ച കംപ്ലയൻസ് റിപ്പോർട്ട് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം.
'ഐഐടി ഖരഗ്പൂരിൽ പഠിക്കുന്ന 22 വയസ്സുള്ള വിദ്യാർഥിയെയും നാഷണൽ മെഡിക്കൽ എൻട്രൻസ് പരീക്ഷക്ക് മുന്നോടിയായി മറ്റൊരു വിദ്യാർഥിയെയും ജീവനൊടുക്കിയതായി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് ദൗർഭാഗ്യകരമായ ഈ സംഭവങ്ങൾ കൂടി ശ്രദ്ധിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു.' കോടതി പറഞ്ഞു
ഐഐടികൾ, ഐഐഎമ്മുകൾ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകളുടെ കാരണങ്ങൾ കണ്ടെത്താൻ സുപ്രിം കോടതി മുൻ ജഡ്ജി ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു.