''പശുവിനെക്കുറിച്ച് സംസാരിക്കുന്നത് ചിലർക്ക് കുറ്റകൃത്യം''- പ്രധാനമന്ത്രി നരേന്ദ്ര മോദി

യുപിയിൽ സ്വന്തം മണ്ഡലമായ വരാണസിയിൽ 870 കോടി രൂപയുടെ പുതിയ വികസനപ്രവൃത്തികൾക്ക് തുടക്കം കുറിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2021-12-23 11:52 GMT
Editor : Shaheer | By : Web Desk

പശുവിനെക്കുറിച്ച് സംസാരിക്കുന്നത് ചിലർ കുറ്റകൃത്യമാക്കി മാറ്റിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം മണ്ഡലമായ വരാണസിയിൽ 870 കോടി രൂപയുടെ വികസനപ്രവൃത്തികൾക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന ചടങ്ങിലായിരുന്നു മോദിയുടെ വിമർശനം.

ഇന്ത്യയിലെ ക്ഷീരമേഖലയെ ശാക്തിപ്പെടുത്തൽ സർക്കാരിന്റെ മുൻഗണനയിലുള്ള കാര്യങ്ങളിലൊന്നാണ്. പശുവിനെക്കുറിച്ചും ഗോവർധനെക്കുറിച്ചും സംസാരിക്കുന്നത് ചിലർ കുറ്റകൃത്യമാക്കിയിരിക്കുകയാണ്. ചിലർക്ക് പശുവൊരു കുറ്റമാകാം. എന്നാൽ, ഞങ്ങളതിനെ മാതാവിനെപ്പോലെ ബഹുമാനിക്കുന്നു. പശുവിനെയും കാളകളെയും പരിഹസിക്കുന്നവർ രാജ്യത്തെ എട്ടുകോടി കുടുംബങ്ങളുടെ ഉപജീവനമാർഗമാണതെന്ന കാര്യം മറക്കരുത്-പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Advertising
Advertising

ആറേഴു വർഷങ്ങൾക്കു മുൻപുള്ളതിനെ അപേക്ഷിച്ച് രാജ്യത്തെ ക്ഷീരോൽപാദനം 45 ശതമാനം വർധിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ലോകത്തെ ക്ഷീരോൽപാദനത്തിന്റെ 22 ശതമാനവും ഇന്ത്യയിൽനിന്നാണ്. രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോൽപാദന സംസ്ഥാനമാണ് ഉത്തർപ്രദേശെന്നും മോദി കൂട്ടിച്ചേർത്തു.

വരാണസിയിൽ 22 പുതിയ വികസന പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി ഇന്ന് നിർവഹിച്ചത്. ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള മുതിർന്ന നേതാക്കളും സംബന്ധിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് പുതിയ പദ്ധതികളുമായി മോദി സ്വന്തം മണ്ഡലത്തിലെത്തിയത്.

Summary: "Talking About Cow Crime For Some, But We Revere Cow As Mother": PM Narendra Modi says in Varanasi, Uttar Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News