Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) സാങ്കേതിക വിദഗ്ദ്ധനായ യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കമ്പനിയുടെ ഹ്യൂമൻ റിസോഴ്‌സ് (എച്ച്ആർ) ടീം തന്നോട് രാജിവെക്കാൻ ആവശ്യപ്പെട്ടതായും അത് നിരസിച്ചുവെന്നും വൈറൽ ആയ പോസ്റ്റിൽ യുവാവ് പറയുന്നു. 'മൂന്ന് ദിവസം മുമ്പ് എന്നെ ഒരു മീറ്റിംഗിന് വിളിച്ചുവരുത്തി രാജിവെക്കാൻ ആവശ്യപ്പെട്ടു. ഞാൻ പേടിച്ച് കരഞ്ഞു. പക്ഷേ രാജിവെക്കില്ലെന്ന് പറഞ്ഞു. മോശം അവലോകനം നൽകുമെന്ന് അവർ എന്നെ ഭീഷണിപ്പെടുത്തി. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ എന്ന് ഞാൻ പറഞ്ഞു.' യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ചു.
പുതിയ പ്രോജക്ടുകൾ ലഭിക്കാതിരിക്കാൻ എച്ച്ആർ ജീവനക്കാരുടെ പ്രൊഫൈലുകൾ മരവിപ്പിക്കുകയും തുടർന്ന് ഒരു പ്രോജക്ടും ഇല്ലാത്ത ജീവക്കാരെ കമ്പനി രാജിവെക്കാൻ നിർബന്ധിക്കുന്നുവെന്നും യുവാവ് ആരോപിച്ചു. സ്വന്തം കോൺടാക്റ്റുകൾ വഴി പ്രോജക്റ്റ് കണ്ടെത്തിയാലും റിസോഴ്‌സ് മാനേജ്‌മെന്റ് ഗ്രൂപ്പ് അത് റദ്ദാക്കുന്നതായും യുവാവ് പറയുന്നു. തനിക്ക് പുറമെ മറ്റ് പല ജീവനക്കാർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായതായി യുവാവ് പറഞ്ഞു.
എച്ച്ആർ എല്ലാ ദിവസവും ജീവനക്കാരെ വിളിച്ച് ശമ്പളം നിർത്തുമെന്നും ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുമെന്നും മോശം അവലോകനങ്ങൾ നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് യുവാവ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാർ 10 ദിവസത്തിലേറെയായി കമ്പനിയിൽ പ്രതിഷേധിക്കുകയാണെന്നും യുവാവ് കൂട്ടിച്ചേർക്കുന്നു.
ടിസിഎസിൽ ചേർന്നത് അതിന്റെ തൊഴിൽ സുരക്ഷയും തൊഴിൽ സംസ്കാരവും വളരെയധികം പ്രശംസിക്കപ്പെട്ടതുകൊണ്ടാണെന്നും എന്നാൽ ഇപ്പോൾ അതിൽ ഖേദിക്കുന്നുവെന്നും യുവാവ് എഴുതി. രത്തൻ ടാറ്റയുടെ മരണശേഷം കമ്പനി മാറിയെന്നും യുവാവ് ആരോപിച്ചു. ഐടി കമ്പനികളിൽ ഇത്തരം കേസുകൾ പുറത്തുവരുന്നത് ഇതാദ്യമല്ല. കുറച്ചു കാലം മുമ്പ് പൂനെയിൽ നിന്നുള്ള ഒരു യുവാവും മറ്റൊരു ജോലി കണ്ടെത്താതെ ഇൻഫോസിസിൽ നിന്ന് രാജിവച്ചതിനെക്കുറിച്ച് പറഞ്ഞിരുന്നു. നിലവിൽ ഈ വൈറൽ പോസ്റ്റിനെക്കുറിച്ച് ടിസിഎസിൽ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.