'കുറുപ്പ് മോഡല്‍' കൊലപാതകം: 7 കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്‍ പിടിയില്‍

ഓഹരി വിപണിയിൽ 85 ലക്ഷം നഷ്ടമായതോടെയാണ് ഇൻഷുറൻസ് തുക തട്ടാൻ പ്രതി പദ്ധതിയിട്ടത്

Update: 2023-01-19 08:02 GMT
Advertising

ഹൈദരാബാദ്: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ സുകുമാര കുറുപ്പിന്‍റെ വഴി സ്വീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മറ്റൊരാളെ കൊലപ്പെടുത്തി, താനാണ് മരിച്ചതെന്ന് വരുത്തിത്തീര്‍ത്ത് 7 കോടി രൂപ തട്ടാന്‍ ശ്രമിച്ച തെലങ്കാന സ്വദേശി മാലോത്ത് ധർമയാണ് പിടിയിലായത്. തെലങ്കാന സംസ്ഥാന സെക്രട്ടറിയേറ്റിലെ അസിസ്റ്റന്‍റ് സെക്ഷന്‍ ഓഫീസറാണ് പ്രതി.

ഹൈദരാബാദിലെ മേദക് ജില്ലയിലാണ് സംഭവം. ഓഹരി വിപണിയിൽ 85 ലക്ഷം നഷ്ടമായതോടെയാണ് ഭാര്യയും ബന്ധുക്കളുമായി ആലോചിച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ധർമ പദ്ധതിയിട്ടത്. തന്‍റെ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് താനാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു നീക്കം.

നിസാമാബാദ് റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഒരാളെ കൊലപ്പെടുത്താന്‍ കണ്ടെത്തി. ഇയാളെ ധർമയുടെ വസ്ത്രം ധരിപ്പിച്ച് വെങ്കട്പൂർ ഗ്രാമത്തില്‍ കൊണ്ടുപോയി. കാറിനുള്ളില്‍ പെട്രോൾ ഒഴിച്ചു. അപരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോടാലികൊണ്ട് കൊലപ്പെടുത്തി കാര്‍ കത്തിച്ചുകളയുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി 8നാണ് സംഭവം നടന്നത്.

കാറില്‍ നിന്നും ധർമയുടെ ഐഡന്‍റിറ്റി കാര്‍ഡ് ലഭിച്ചിരുന്നു. ധർമയാണ് മരിച്ചതെന്ന് ആദ്യം എല്ലാവരും കരുതി. പിന്നീട് പൊലീസ് അന്വേഷത്തില്‍ ധർമയെ ജീവനോടെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുറുപ്പ് മോഡല്‍ കൊലപാതകമാണ് നടന്നതെന്ന് വ്യക്തമായത്. ധര്‍മ 7.4 കോടി രൂപ വിലയുള്ള 25 പോളിസികള്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എടുത്തിരുന്നു. ധർമയെ കൊല നടത്താന്‍ സഹായിച്ച ഭാര്യയെയും നാല് സഹായികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Summary- A Telangana government official, who allegedly faked his own death to claim more than 7 crore insurance money, was arrested along with four others including his wife and two relatives in Medak district

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News