ലഖ്‌നൗ: രാജ്യത്തെ സുപ്രധാന ചരിത്രനഗരങ്ങളിലൊന്നായ ജലാലാബാദിന്‍റെയും പേരുമാറ്റി യുപി സർക്കാർ. ഷാജഹാൻപൂർ ജില്ലയിലെ ജലാലാബാദ് നഗരത്തെ പരശുറാംപുരിയെന്ന പേരിൽ പുനർനാമകരണം ചെയ്യാനുള്ള നിർദേശം മന്ത്രിസഭായോഗം അംഗീകരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന ക്യാബിനറ്റാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. പുനർനാമകരണം പ്രകാരം, നിലവിൽ ജലാലാബാദ് നഗർ പാലിക പരിഷാദ് എന്നറിയപ്പെട്ടിരുന്ന നഗരം ഇനിമുതൽ പരശുറാംപൂരി നഗർ പാലിക പരിഷാദ് എന്നറിയപ്പെടും.
നഗരത്തിന്‍റെ പേരുമാറ്റത്തിന് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ദീർഘകാലങ്ങളായി സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായും സർക്കാർ ശ്രമങ്ങൾ നടത്തുകയുണ്ടായി. ഇതേത്തുടർന്ന്, പേരുമാറ്റുന്നതിൽ നിയമപരമായ തടസങ്ങളില്ലെന്ന് അറിയിച്ചുകൊണ്ട് കഴിഞ്ഞ വർഷം ആഗസ്റ്റിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുമതി നൽകുകയും ചെയ്യുകയുണ്ടായി. പിന്നാലെയാണ് മന്ത്രിസഭാ യോഗത്തിന്‍റെ ഇടപെടൽ.
ഹിന്ദു ഐതിഹ്യങ്ങളിലെ യോദ്ധാവും, വിഷ്ണുവിന്‍റെ ആറാമത്തെ അവതാരവുമായ പരശുറാമിന്‍റെ ജന്മസ്ഥലമാണെന്നത് പരിഗണിച്ച് പേരുമാറ്റണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. നഗരത്തിന്‍റെ ചരിത്രം മതപരമായും സാംസ്കാരികമായും ഹിന്ദു വിശ്വാസങ്ങളോടും ഐതിഹ്യങ്ങളോടും ചേർന്നുനിൽക്കുന്നതാണെന്നും ഇത് പരിഗണിച്ചുകൊണ്ട് പേരുമാറ്റണമെന്നുമുള്ള ആവശ്യം ശക്തമായതോടെയാണ് നീക്കമെന്നാണ് സർക്കാർ നൽകിയ വിശദീകരണം.
ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് നഗരത്തിന്‍റെ പേരുമാറ്റണമെന്ന് പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്ന് ധനമന്ത്രി സുരേഷ് കുമാർ ഖന്ന പറഞ്ഞു. 'പേരുമാറ്റത്തിന് നിയമപരമായ തടസങ്ങളില്ലെന്ന് കേന്ദ്രം കഴിഞ്ഞ വർഷാവസാനം അറിയിച്ചിരുന്നു. പിന്നാലെ, ജനങ്ങളുടെ ആവശ്യം പരിഗണിച്ചുകൊണ്ട് സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കുകയായിരുന്നു. ജലാലാബാദ് ഇനിമുതൽ പരശുറാംപുരി എന്ന പേരിൽ അറിയപ്പെടും'. ഖന്ന കൂട്ടിച്ചേർത്തു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാജഹാൻപൂരിൽ നിന്ന് എംഎൽഎയായി ജയിച്ചെത്തിയ മന്ത്രി ഖന്ന. പുനർനാമകരണവുമായി ബന്ധപ്പെട്ട അടിയന്തര നടപടിക്രമങ്ങൾ ഉടൻ തന്നെ സർക്കാർ സ്വീകരിക്കും. പിന്നാലെ, സർക്കാർ റെക്കോർഡുകളിൽ, ഡോക്യുമെന്‍റ്സ്, ഔദ്യോഗിക രേഖകൾ എന്നിവയിലെല്ലാം പേര് മാറും. മന്ത്രി വ്യക്തമാക്കി.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നിരവധി നഗരങ്ങളുടെയും കെട്ടിടങ്ങളുടെയും ചരിത്രപരമായ പേരുകൾ വെട്ടിമാറ്റിയിരുന്നു. വെട്ടിമാറ്റിയ പേരുകളധികവും മുഗൾ കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളുടേതായിരുന്നെന്നതാണ് ശ്രദ്ധേയം.
നേരത്തെ, മുസ്തഫാബാദ് എന്ന പ്രദേശത്തിന്‍റെ പേരും യോഗി സർക്കാർ മാറ്റിയിരുന്നു. മുസ്തഫാബാദ് ഇനി മുതൽ കബീർധാം എന്ന് അറിയപ്പെടുമെന്ന് കഴിഞ്ഞ വർഷമാണ് യോഗി പ്രഖ്യാപിച്ചത്. മുസ്‌ലിം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടെന്നും ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം പുനസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി പേര് മാറ്റുന്നുവെന്നും അന്ന് യോഗി വിശദീകരിക്കുകയുണ്ടായി. ഇതിന് മുൻപ് അലഹബാദിനെ പ്രയാഗ്‌രാജ് എന്നും, ഫൈസാബാദിനെ അയോധ്യ എന്നും പുനർനാമകരണം ചെയ്തിരുന്നു.