'മറുത്തൊരക്ഷരം മിണ്ടരുത്, അറിയാമല്ലോ...' പോർഷെ അപകടത്തിൽ 17കാരന്റെ കുടുംബം ഡ്രൈവറോട് പറഞ്ഞത്...

കുറ്റമേറ്റാൽ ഡ്രൈവർക്ക് പണം നൽകാമെന്നും കുടുംബം പറഞ്ഞിരുന്നതായാണ് വിവരം

Update: 2024-06-02 13:12 GMT
Advertising

പൂനെ: പൂനെയിൽ 17കാരൻ ഓടിച്ച പോർഷെ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുടുംബ ഡ്രൈവർ. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് ഭീഷണിയുണ്ടായിരുന്നതായാണ് 42കാരനായ ഡ്രൈവറുടെ മൊഴി. 17കാരനാണ് വണ്ടി ഓടിച്ചതെന്ന് പുറത്തറിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കുട്ടിയുടെ മുത്തച്ഛൻ ഭീഷണിപ്പെടുത്തിയതായും ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

അപകടം നടന്നതിന് തൊട്ടുപിന്നാലെ, തന്നെ കുട്ടിയുടെ മുത്തച്ഛൻ വിളിച്ചു എന്നാണ് ഡ്രൈവറുടെ മൊഴി. ഫോണിലൂടെ ഇയാൾ അനാവശ്യമായി ദേഷ്യപ്പെട്ടുവെന്നും ഇയാൾ പറയുന്നു.

"കുട്ടിയുടെ മുത്തച്ഛൻ അപകടം നടന്നയുടൻ തന്നെ ഫോൺ വിളിച്ചിരുന്നു. ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടുകയാണ് ആദ്യം ചെയ്തത്. പിന്നീട് വീട്ടിലെത്തി ബലമായി അവരുടെ ബംഗ്ലാവിലേക്ക് പിടിച്ചു കൊണ്ടു പോയി. എന്റെ ഫോണും പിടിച്ചെടുത്തു. അപകടത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുട്ടിയുടെ അച്ഛനും ഭീഷണിപ്പെടുത്തി. രഹസ്യം പുറത്തറിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകും എന്നായിരുന്നു ഭീഷണി". ഡ്രൈവർ പറയുന്നു.

കുറ്റമേറ്റാൽ ഡ്രൈവർക്ക് പണം നൽകാമെന്നും കുടുംബം പറഞ്ഞിരുന്നതായാണ് പൂനെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറയുന്നത്. ഇയാളെ പിന്നീട് ജാമ്യത്തിലിറക്കാമെന്നും ഇയാൾ വാക്കു നൽകിയിരുന്നു. ഡ്രൈവറെ ഭീഷണിപ്പെടുത്തിയതിന് 17കാരന്റെ മുത്തച്ഛൻ സുരേന്ദ്ര കുമാർ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റമേൽക്കാൻ ഡ്രൈവറെ നിർബന്ധിച്ചതിനും ഇയാളെ വീട്ടുതടങ്കലിൽ വച്ചതിനുമാണ് അറസ്റ്റ്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കി. ഇയാൾക്കെതിരെ 2009ൽ നടന്ന ഒരു കൊലപാതക ശ്രമത്തിന്റെ പേരിലും കേസുണ്ട്.

മെയ് 19നാണ് അമിത വേഗതയിൽ 17കാരൻ ഓടിച്ച പോർഷെ ഇടിച്ച് അപകടമുണ്ടാകുന്നത്. അശ്വിനി കോസ്ത, അനീഷ് അവാധിയ എന്നീ യുവ എഞ്ചിനീയർമാരുടെ മരണത്തിനിടയാക്കിയ അപകടം രാജ്യത്തെ നടുക്കുകയും ചെയ്തു. 200 കിലോമീറ്റർ വേഗതയിലാണ് ദേശീയപാതയിലൂടെ 17കാരൻ ചീറിപ്പാഞ്ഞത്.

പരിശോധനയിൽ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയില്ലെന്ന റിപ്പോർട്ടിന് പിന്നാലെ ഇയാൾ ബാറിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പിന്നാലെ, തന്റെ മകനല്ല വണ്ടിയോടിച്ചത് എന്ന വിചിത്രവാദവുമായി കുട്ടിയുടെ പിതാവും രംഗത്തെത്തി. പൂനെയിലെ ഒരു ശതകോടീശ്വരന്റെ മകനാണ് പ്രതിയായ 17കാരൻ. അപകടമുണ്ടായതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും കോടതി വിധിയായിരുന്നു അടുത്ത സർപ്രൈസ്.

പ്രതിയെ അന്ന് തന്നെ ജാമ്യത്തിൽ വിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡ് വിചിത്രമായ ജാമ്യവ്യവസ്ഥകളാണ് മുന്നോട്ടു വച്ചത്. അപകടങ്ങളെ കുറിച്ച് 300 വാക്കിൽ ഉപന്യാസമെഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നിന്ന് കാര്യങ്ങൾ പഠിക്കുക, കൗൺസിലിംഗിന് വിധേയനാവുക, മദ്യപാനം ഉപേക്ഷിക്കുന്നതിന് ചികിത്സ തേടുക എന്നിവയായിരുന്നു വ്യവസ്ഥകൾ. എന്നാൽ സംഭവം ദേശീയ മാധ്യമങ്ങളുൾപ്പടെ ഏറ്റെടുത്തതോടെ ജുവനൈൽ ബോർഡ് ജൂൺ 5 വരെ ഇയാളെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

സംഭവത്തിൽ കുട്ടിയുടെ പിതാവിനെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ ഉടമയും പ്രമുഖ ബിൽഡറും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിഷാൽ അഗർവാളിനെ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഛത്രപതി സംഭാജിനഗർ പ്രദേശത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കുട്ടിക്ക് മദ്യം നൽകിയ രണ്ട് ബാറുകളുടെ ഉടമകളെയും പൊലീസ് പിടികൂടി.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News