വളക്കാപ്പ് ചടങ്ങ് നടത്താൻ പറഞ്ഞതിന് ​ഗർഭിണിയായ ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്

പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന യുവാവ് അയൽപ്രദേശത്ത് നിന്നുമാണ് ബേക്കറിയിൽ ജോലി ചെയ്യുന്ന 18കാരിയായ ശക്തിയെ വിവാഹം കഴിക്കുന്നത്.

Update: 2022-08-27 12:05 GMT
Advertising

ഗൂഡല്ലൂർ: വളക്കാപ്പ് ചടങ്ങ് നടത്താൻ പറഞ്ഞതിന് ഏഴ് മാസം ​ഗ​ർ‍ഭിണിയായ ഭാര്യയെ അടിച്ചുകൊന്ന് ഭർത്താവ്. തമിഴ്നാട് ​ഗൂഡല്ലൂർ ജില്ലയിലെ വൃന്ദാചലത്തിലാണ് സംഭവം. 20കാരനായ ഭർത്താവ് അർപുതരാജാണ് 18കാരിയായ ഭാര്യയെ വലിയ തവി കൊണ്ട് അടിച്ചും ഇടിച്ചും കൊന്നത്. സംഭവത്തിൽ അർപുതരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്ന യുവാവ് അയൽപ്രദേശത്ത് നിന്നുമാണ് ബേക്കറിയിൽ ജോലി ചെയ്യുന്ന 18കാരിയായ ശക്തിയെ വിവാഹം കഴിക്കുന്നത്. ​ഗർഭിണിയായതോടെ ശക്തി സ്വഭവനത്തിലേക്ക് പോയി. ഏഴാം മാസം ആയപ്പോൾ വളക്കാപ്പ് ചടങ്ങ് നടത്തണമെന്ന് യുവതി ഭർത്താവിനോട് പറഞ്ഞു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം അർപുതരാജ് അതൃപ്തി അറിയിച്ചു.

കഴിഞ്ഞദിവസം ഭർത്താവ് തന്റെ വീട്ടിലെത്തിയപ്പോഴും ശക്തി ആവശ്യം ആവർ‍ത്തിച്ചു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും യുവാവ് അവിടെയുണ്ടായിരുന്ന വലിയൊരു തവിയെടുത്ത് ശക്തിയുടെ തലയ്ക്ക് ആഞ്ഞടിക്കുകയും മുഖത്തും കഴുത്തിലും പലതവണ ശക്തിയായി ഇടിക്കുകയും ചെയ്തു. ഈ സമയം ശക്തിയുടെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല.

ആക്രമണ ശേഷം സ്ഥലംവിട്ട യുവാവ് ഭാര്യാമാതാവിനെ ഫോണിൽ വിളിക്കുകയും ശക്തി വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും ഒന്നുപോയി നോക്കാമോ എന്ന് പറയുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിയ മാതാവ് ലത മകൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. തലയിലും മുഖത്തും കഴുത്തിലും വലിയ ചതവും മുറിവുകളും കാണുകയും ചെയ്തു.

ഇതോടെ ലത പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അർപുതരാജിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News