അഞ്ചു പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സംഭവം പുറത്തായത് മദ്യപാനത്തിനിടെയുണ്ടായ വഴക്കില്‍

മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം

Update: 2022-03-24 03:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

വെല്ലൂരിൽ ആശുപത്രി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ നാല് പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 17നാണ് കേസിനാസ്പദമായ സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ

പീഡനത്തിന് ഇരയായ യുവതിയും സുഹൃത്തും തിയറ്ററില്‍ സിനിമ കണ്ടതിന് ശേഷം ആശുപത്രിയിലേക്ക് മടങ്ങുകയായിരുന്നു. ഒരു ഓട്ടോ കണ്ടപ്പോള്‍ അതില്‍ പോകാനായി കൈ കാണിച്ചു നിര്‍ത്തുകയും ചെയ്തു. എന്നാല്‍ ഓട്ടോയില്‍‌ അഞ്ചു യാത്രക്കാരുണ്ടായിരുന്നു. ഷെയര്‍ ഓട്ടോ ആണെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ ഇരുവരും ഓട്ടോയില്‍ കയറി. എന്നാല്‍ യുവതിയും സുഹൃത്തും പറഞ്ഞ വഴിയിലൂടെയല്ല ഓട്ടോ കൊണ്ടുപോയത്. വഴിയില്‍ തടസമുണ്ടെന്ന കാരണം പറഞ്ഞാണ് വാഹനം വേറൊരു റോഡിലൂടെ പോയത്. രണ്ടാമതും വഴി തെറ്റിച്ചപ്പോള്‍ ഇരുവര്‍ക്കും പന്തികേട് മനസിലായി ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി. ഈ സമയത്ത്, അവരെ ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ വച്ച് അഞ്ച് പേർ ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് യുവാവിനെ അടുത്തുള്ള എടിഎമ്മില്‍ കൊണ്ടുപോയി 40,000 രൂപ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും കവര്‍ന്നെടുക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം യുവതി പൊലീസിനെ സമീപിച്ചിരുന്നില്ല. മദ്യപിച്ചുണ്ടായ സംഘട്ടനത്തിനിടെ രണ്ട് പ്രതികളെ പിടികൂടുന്നതിനിടെയാണ് പീഡനം നടന്നതായി പൊലീസ് കണ്ടെത്തിയത്.തങ്ങൾ തട്ടിയെടുത്ത പണത്തെ ചൊല്ലി തങ്ങൾ വഴക്കിടുകയായിരുന്നെന്നും കവർച്ചയ്ക്ക് മുമ്പ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തിരുന്നതായും ഇവർ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം ഇരയായ യുവതിയോട് സംസാരിക്കുകയും പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഡിഐജി ഡോ ആനി വിജയ പറഞ്ഞു. അഞ്ച് പ്രതികളിൽ നാലു പേരെ അന്വേഷണ സംഘം പിടികൂടിയതായി മാർച്ച് 23ന് നിയമസഭയിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. സന്തോഷ്, മണികണ്ഠൻ, പ്രായപൂർത്തിയാകാത്ത രണ്ട് പേർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News