'രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്യില്ല': ഡി.കെ ശിവകുമാർ
ശിലാസ്ഥാപനമുൾപ്പെടെ നിരവധി പരിപാടികൾ നേരത്തെ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്
ബംഗളൂരു: കോൺഗ്രസ് കർണാടക യൂണിറ്റ് മേധാവി സ്ഥാനം രാജിവച്ചതായുള്ള അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. പാർട്ടിയുടെ അച്ചടക്കമുള്ള സൈനികനാണ് താനെന്നും രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കോൺഗ്രസിനെ ബ്ലാക്ക്മെയിൽ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടകയിൽ സാധ്യമായ നേതൃമാറ്റത്തെയും മന്ത്രിസഭാ പുനഃസംഘടനയെയും കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ഡി.കെയുടെ പ്രസ്താവന. പുനഃസംഘടന സംബന്ധിച്ച തീരുമാനം സിദ്ധരാമയ്യയുടേത് മാത്രമാണെന്നും പാർട്ടി ഹൈക്കമാൻഡുമായുള്ള ചർച്ചകൾക്ക് ശേഷമായിരിക്കും അത് തീരുമാനിക്കുകയെന്നും ശിവകുമാർ ഊന്നിപ്പറഞ്ഞു. കർണാടകയിൽ 100 പുതിയ കോൺഗ്രസ് ഓഫീസുകളുടെ തറക്കല്ലിടൽ ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയെയും ക്ഷണിക്കാനാണ് താൻ ഡൽഹിയിൽ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
''ശിലാസ്ഥാപനമുൾപ്പെടെ നിരവധി പരിപാടികൾ നേരത്തെ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അതൊക്കെ ആരാണ് ചെയ്യുക. ഞാൻ തന്നെ ചെയ്യണം. ഞാൻ എന്തിനാണ് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നത്? അത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല. ഒരു അച്ചടക്കമുള്ള പട്ടാളക്കാരനായി പാർട്ടിയെ സേവിക്കാൻ ഞാൻ സമർപ്പിതനാണ്, എന്നെ ഏൽപ്പിക്കുന്ന ഏത് ജോലിയും ചെയ്യും'' ശിവകുമാർ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മാധ്യമങ്ങളാണ് ഊഹാപോഹങ്ങൾക്ക് പിന്നിലെന്ന് ആരോപിച്ച് ശിവകുമാർ പറഞ്ഞു. "കോൺഗ്രസിനെ ബ്ലാക്ക് മെയിൽ ചെയ്യേണ്ടത് ഞാനല്ല. ഈ പാർട്ടി കെട്ടിപ്പടുത്തതും അതിനായി രാവും പകലും അക്ഷീണം പ്രവർത്തിച്ചതും ഞാനാണ്. ഭാവിയിലും ഞാൻ അത് തുടരും. 2028 ൽ നമ്മുടെ പാർട്ടി കർണാടകയിൽ അധികാരത്തിൽ തിരിച്ചെത്തും" ഡി.കെ പറഞ്ഞു.
സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകില്ലെന്നും മന്ത്രിസഭാ പുനഃസംഘടന മാത്രമേ ഉണ്ടാകൂ എന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ഞായറാഴ്ച പറഞ്ഞിരുന്നു. പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ പുനഃസംഘടനയെക്കുറിച്ച് ചർച്ചകളൊന്നുമില്ലെന്നും ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നതെന്നും സിദ്ധരാമയ്യ ഡൽഹിയിൽ വ്യക്തമാക്കി.