ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു ലഭിക്കുംവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല : മെഹ്ബൂബ മുഫ്തി

"എന്റെ പാർട്ടി വിജയിച്ചാൽ പാർട്ടിക്ക് വേറെയും മുതിർന്ന നേതാക്കളുണ്ട്. ഞാൻ മുഖ്യമന്ത്രിയാവില്ല"

Update: 2021-06-25 12:57 GMT
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച്ചയുട പിറ്റേന്ന് നിലപാട് കടുപ്പിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ച് നൽകും വരെ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്തുന്നതിന് മുൻപ് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അവർ പറഞ്ഞു.

" ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും വരെ ഞാൻ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. അല്ലെങ്കിൽ ഞാൻ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് അവർ പറയും. എന്നാൽ എന്റെ പാർട്ടി ഒരു ജനാധിപത്യ ഇടത്തിൽ നിന്നും മാറിനിൽക്കില്ല, മാറിനിന്നാൽ മറ്റു ശക്തികൾ ആ ഇടങ്ങൾ ഏറ്റെടുക്കും. എന്റെ പാർട്ടി വിജയിച്ചാൽ പാർട്ടിക്ക് വേറെയും മുതിർന്ന നേതാക്കളുണ്ട്. ഞാൻ മുഖ്യമന്ത്രിയാവില്ല. എനിക്കിത് വെറുമൊരു മുദ്രാവാക്യമല്ലെന്ന് ഇതിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകാൻ കഴിയും."മെഹ്ബൂബ മുഫ്തി എൻ.ഡി.ടി.വി യോട് പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും കേന്ദ്രം നീക്കം ചെയ്തിട്ട് ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിന്റെ കടുത്ത വിമർശകരായ കശ്മീരിലെ നേതാക്കളുമായി ഇന്നലെ മൂന്ന് മണിക്കൂർ ചർച്ച നടത്തിയത്. 'ദില്ലി കി ദൂരി ( ഡൽഹിയുടെ ദൂരം ) യും ദിൽ കി ദൂരി ( മനസ്സിന്റെ ദൂരം)യും ഇല്ലാതാക്കുന്നതിനെ പറ്റി പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ പറഞ്ഞു.

ജമ്മു കശ്മീരിന് സംസ്ഥാന പദവി അനുയോജ്യമായ സമയത്ത് തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകിയ നരേന്ദ്ര മോദി തെരഞ്ഞെടുപ്പിന്റെ സുഖമമമായ നടത്തിപ്പിന് മണ്ഡലങ്ങളുടെ പുനർനിർണ്ണയവുമായി സഹകരിക്കണമെന്ന് അദ്ദേഹം നേതാക്കളോട് അഭ്യർത്ഥിച്ചു. 

Tags:    

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News