ഷൂട്ടിങ്ങിന് വെട്ടിമാറ്റിയത് നൂറുകണക്കിന് മരങ്ങൾ; യഷ് ചിത്രം ടോക്സിക്കിന്റെ നിർമാതാക്കൾക്കെതിരെ കേസ്

ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്

Update: 2024-11-12 16:29 GMT

ബംഗളൂരു: കന്നഡ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കേസ്. ഷൂട്ടിങ്ങിനായി വനഭൂമിയിൽ നിന്ന് മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിലാണ് കർണാടക വനംവകുപ്പ് കേസെടുത്തത്. നിര്‍മാതാവിന് പുറമേ മറ്റു രണ്ടുപേരേയും പ്രതിചേര്‍ത്തിട്ടുണ്ട്. 

1963ലെ കര്‍ണാടക വനംവകുപ്പ് നിയമപ്രകാരമാണ് നിര്‍മാതാക്കളായ കെവിഎന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്എംടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലം സന്ദർശിച്ച കർണാടക വനംമന്ത്രി ഈശ്വർ ഖണ്ഡ്രേ വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിരുന്നു.  

Advertising
Advertising

ബംഗളൂരുവിലെ പീനിയ പ്ലാൻ്റേഷനിലെ 599 ഏക്കർ വനമേഖലയുടെ ഭാഗമാണ് ടോക്സിക് ചിത്രീകരിച്ച ഭൂമി. 1900 ത്തിന്റെ തുടക്കത്തിൽ ഈ പ്രദേശം വനഭൂമിയായി അടയാളപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, 1960കളിൽ, ഇത് ഡി-നോട്ടിഫിക്കേഷൻ കൂടാതെ എച്ച്എംടിയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അതായത് ഇത് ഇപ്പോഴും നിയമപരമായി വനഭൂമിയായി കണക്കാക്കപ്പെടുന്നു. എച്ച്എംടി ഈ ഭൂമിയുടെ ഭാഗങ്ങൾ വിൽക്കുകയും ചിത്രീകരണം ഉൾപ്പെടെ വിവിധ വനേതര ആവശ്യങ്ങൾക്കായി വാടകയ്ക്ക് നൽകുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്എംടിയും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കിയത്. എച്ച്എംടി പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുടലെടുത്തത്. എന്നാല്‍, സ്വകാര്യ സ്ഥലത്താണ് ചിത്രീകരണം നടക്കുന്നതെന്നും നിയമലംഘനമില്ലെന്നുമാണ് സിനിമാ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍ നൽകുന്ന വിശദീകരണം. 

യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടോക്സിക് അടുത്ത വര്‍ഷം ഏപ്രില്‍ 10നാണ് തിയേറ്ററുകളിലെത്തുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവാദത്തില്‍പ്പെട്ടത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News