വിവാഹം നടക്കാനിരിക്കെ കൊലക്കേസ് പ്രതിയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് പൊലീസ് ഉദ്യോ​ഗസ്ഥൻ

വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയ വീട്ടിൽ ഇനി സച്ചിന്റെ സംസ്കാരം നടത്തേണ്ട അത്യന്തം വേദനയേറിയ അവസ്ഥയിലാണ് കുടുംബം.

Update: 2023-12-26 08:28 GMT
Advertising

ലഖ്നൗ: കുപ്രസിദ്ധ കുറ്റവാളിയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് പൊലീസ് ഉദ്യോ​ഗസ്ഥൻ. ഉത്തർപ്രദേശിലെ മുസഫർ ന​ഗർ സ്വദേശിയായ കോൺസ്റ്റബിൾ സച്ചിൻ രതിയാണ് കൊല്ലപ്പെട്ടത്. 30കാരനായ സച്ചിന്റെ വിവാഹം ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കെയാണ് ദാരുണ വിയോ​ഗം. വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയ വീട്ടിൽ ഇനി സച്ചിന്റെ സംസ്കാരം നടത്തേണ്ട അത്യന്തം വേദനയേറിയ അവസ്ഥയിലാണ് കുടുംബം.

കൊലപാതകം ഉൾപ്പെടെ 20ലേറെ കേസുകളിൽ പ്രതിയായ അശോക് യാദവ് എന്നയാളെ കണ്ണൗജിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യാൻ പോയ നാലംഗ പൊലീസ് സംഘത്തിന്റെ ഭാഗമായിരുന്നു സച്ചിനും. അശോക് യാദവും മകൻ അഭയും പൊലീസുകാർക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ സച്ചിന് വെടിയേൽക്കുകയായിരുന്നു.

കനത്ത വെടിവെപ്പിനെത്തുടർന്ന് പൊലീസ് കൂടുതൽ സേനയെ വിന്യസിച്ചു. നാല് സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാർ സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ പിതാവിനെയും മകനേയും പൊലീസ് കീഴ്പ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളുടെ കാലിന് വെടിയേറ്റിരുന്നു.

തുടയ്ക്ക് വെടിയേറ്റ സച്ചിനെ ഉടൻ കാൺപൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വൻ തോതിൽ രക്തം നഷ്ടമായതിനെ തുടർന്ന് അർധരാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് ലൈനുകളിൽ ഗൺ സല്യൂട്ട് നൽകി അദ്ദേഹത്തെ ആദരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News