ഒബാമയുടെ ദ്വിദിന സൗദി സന്ദര്‍ശനം ഇന്ന് മുതല്‍

Update: 2018-05-11 18:33 GMT
Editor : admin
ഒബാമയുടെ ദ്വിദിന സൗദി സന്ദര്‍ശനം ഇന്ന് മുതല്‍

മേഖലയിലെ രാഷ്ട്രീയ സുരക്ഷാ വിഷയങ്ങളും തീവ്രവാദത്തെ നേരിടുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം എന്നിവയില്‍ ഒബാമയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും...

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ന് സൗദിയിലെത്തും. സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന ഒബാമ നാളെ റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയിലും പങ്കെടുക്കും. മേഖലയിലെ രാഷ്ട്രീയ സുരക്ഷാ വിഷയങ്ങളും തീവ്രവാദത്തെ നേരിടുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണം എന്നിവയില്‍ ഒബാമയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ റിയാദിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന് വിമാനത്താവളത്തില്‍ സൗദി ഭരണാധികാരികള്‍
ഊഷ്മള സ്വീകരണം നല്‍കും. സല്‍മാന്‍ രാജാവ് അധികാരമേറ്റെടുത്ത ഉടനെ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഒബാമ അവസാനമായി സൗദിയിലെത്തിയത്. മുന്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മരണത്തില്‍ അനുശോചനം അറിയിക്കാന്‍ കൂടിയായിരുന്നു ഇന്ത്യാ സന്ദര്‍ശനം വെട്ടിച്ചുരുക്കി അന്ന് ഒബാമ റിയാദിലെത്തിയത്.

Advertising
Advertising

സല്‍മാന്‍ രാജാവുമായി ഒബമാ ഇന്ന് കൂടിക്കാഴ്ച്ച നടത്തും. മേഖലയിലെ രാഷ്ട്രീയ, സുരക്ഷ വിഷയങ്ങള്‍ക്ക് പുറമെ തീവ്രവാദത്തെ നേരിടുന്നതില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം, അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാല സൗഹൃദ ബന്ധം എന്നിവ ചര്‍ച്ച ചെയ്യും. ഇസ്ലാമിക സ്‌റ്റേറ്റിനെതിരായ നടപടികളും യമന്‍, സിറിയ, പ്രശ്‌ന പരിഹാരങ്ങളും ഇരു നേതാക്കളുടെയും കൂൂടിക്കാഴ്ചയില്‍ വിഷയമാവും. പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും ഒബാമയെ അനുഗമിക്കുന്നുണ്ട്.

നാളെ ദര്‍ഇയ്യ കൊട്ടാരത്തില്‍ നടക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ഉച്ചകോടിയിലും അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കും. ഗള്‍ഫ് രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയിലെ മുഖ്യാതിഥിയായാണ് ബറാക് ഒബാമ. സിറിയന്‍ പ്രശ്‌നപരിഹാരം, മേഖലയിലെ രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇറാന്റെ ഇടപെടല്‍, ആണവ കരാര്‍ എന്നിവ ഉച്ച കോടിയില്‍ ചര്‍ച്ച ചെയ്യും. അതോടൊപ്പം കഴിഞ്ഞ വര്‍ഷം ക്യാമ്പന്‍ ഡേവിഡില്‍ നടന്ന ഗള്‍ഫ് അമേരിക്ക സംയുക്ത ഉച്ചകോടിയിലെ തീരുമാനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തു. അധികാരമൊഴിയുന്നതിന് മുമ്പുള്ള ഒബാമയുടെ സൗദി സന്ദര്‍ശനം ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News