കിഴക്കൻ ജറൂസലമിലെ ശൈഖ് ജർറാഹിൽ വീണ്ടും സംഘർഷം

Update: 2021-06-22 18:39 GMT
Editor : ijas
Advertising

കിഴക്കൻ ജറൂസലമിലെ ശൈഖ് ജർറാഹിൽ വീണ്ടും സംഘർഷം. ഫലസ്തീൻ കുടുംബങ്ങളെ പുറന്തള്ളാൻ ജൂതകുടിയേറ്റരുടെ ശ്രമമാണ് പുതിയ സംഘർഷത്തിന് കാരണം. പ്രതിഷേധിച്ച തദ്ദേശീയർക്കും അവരെ പിന്തുണക്കാനെത്തിയവർക്കും നേരെ സുരക്ഷാ സേന ബലപ്രയോഗം നടത്തുകയും ചെയ്തു.

ശൈഖ് ജർറാഹിൽ നിന്ന് ഫലസ്തീൻ കുടുംബങ്ങളെ പുറന്തള്ളാനുള്ള ആസൂത്രിത നീക്കം നേരത്തെ തന്നെ ഇസ്രായേൽ ആരംഭിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട നിയമ നടപടികൾ കോടതിക്കു മുമ്പാകെയാണ്. ശൈഖ് ജർറാഹിലെ ഇസ്രായേൽ ഇടപെടലാണ് കഴിഞ്ഞ മാസം ഗസ്സ അതിക്രമത്തിലേക്കു വരെ നയിച്ചത്.

പതിറ്റാണ്ടുകളായി തങ്ങളുടെ ഉടമസ്ഥാവകാശത്തിലുള്ള വസതികൾ വിട്ടു പോകാൻ ഒരുക്കമല്ലെന്ന ദൃഢനിശ്ചയത്തിലാണ് ഫലസ്തീൻ കുടുംബങ്ങൾ. എന്നാൽ ജൂത കുടിയേറ്റ സംഘടകളെ ഇളക്കി വിട്ട് ഫലസ്തീൻ കുടുംബങ്ങളെ പുറന്തള്ളാനാണ് ഇസ്രായേലിന്‍റെ പുതിയ നീക്കം. പെട്രോൾ ബോംബുകളും മറ്റും വലിച്ചെറിഞ്ഞ് സംഘർഷം മൂർഛിപ്പിക്കാനും ജൂത കുടിയേറ്റ സംഘടനകൾ തുനിഞ്ഞു. ഏതാനും ഫലസ്തീൻകാരെ പ്രദേശത്തു നിന്ന് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുപത് ഫലസ്തീൻകാർക്ക് പരിക്കേറ്റതായി റെഡ്ക്രസൻറും പൗരാവകാശ സംഘടനകളും അറിയിച്ചു. ഫലസ്തീൻ കുടുംബങ്ങൾക്ക് പിന്തുണ അറിയിച്ചെത്തിയവരെ ശൈഖ് ജർറാഹിൽ നിന്ന് ഒഴിപ്പിച്ച ഇസ്രായേൽ സുരക്ഷാ സേനയുടെ നീക്കവും പ്രതിഷേധത്തിന് ഇടയാക്കി. നൂറുകണക്കിന് സുരക്ഷാ സൈനികരെയാണ് ഇസ്രായേൽ ശൈഖ് ജർറാഹിൽ വിന്യസിച്ചിരിക്കുന്നത്.

Tags:    

Editor - ijas

contributor

Similar News