സൗദിയിൽ അക്രഡിറ്റേഷനില്ലാതെ ജോലി ചെയ്ത 684 എഞ്ചിനീയർമാർ പിടിയിൽ
റിയാദ്, ഖോബാർ, ദമ്മാം എന്നിവിടങ്ങളിലെ പത്ത് കമ്പനികളിലാണ് നടപടി
Update: 2026-03-09 11:07 GMT
റിയാദ്: സൗദിയിൽ പ്രൊഫഷണൽ അക്രഡിറ്റേഷൻ ഇല്ലാതെ ജോലി ചെയ്ത 684 എഞ്ചിനീയർമാരെ സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്സ് പിടികൂടി. രാജ്യത്തെ പ്രമുഖ കമ്പനികളിൽ നടത്തിയ കർശനമായ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. എഞ്ചിനീയറിംഗ് മേഖലയിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും തൊഴിൽ രംഗത്തെ സുതാര്യത നിലനിർത്തുന്നതിനുമായി കൗൺസിൽ നടത്തുന്ന നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടി.
റിയാദ്, ഖോബാർ, ദമ്മാം എന്നിവിടങ്ങളിലെ പത്ത് പ്രധാന കരാർ-പ്രോജക്ട് മാനേജ്‌മെന്റ് കമ്പനികളിലാണ് പ്രധാനമായും പരിശോധന നടന്നത്. പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗവും തങ്ങളുടെ പ്രൊഫഷണൽ അക്രഡിറ്റേഷൻ കാലാവധി കഴിഞ്ഞിട്ടും അത് പുതുക്കാതെ ജോലിയിൽ തുടർന്നവരാണ്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ആകെ 16 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്.