സിറിയയില്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ ഐക്യരാഷ്ട്ര സഭ

Update: 2018-05-23 13:31 GMT
Editor : admin
സിറിയയില്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ ഐക്യരാഷ്ട്ര സഭ
Advertising

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ സൈന്യവും വിമതരും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് യുഎന്‍ ആശങ്ക അറിയിച്ചിരിക്കുന്നത്.

സിറിയയില്‍ പ്രശ്ന പരിഹാരത്തിനായുള്ള സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന് സംശയിക്കുന്നതായി ഐക്യരാഷ്ട്ര സഭ. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ സൈന്യവും വിമതരും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് യുഎന്‍ ആശങ്ക അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ചര്‍ച്ചകളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. ജനീവയിലെ സമാധാന ചര്‍ച്ചകള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചെങ്കിലും അടുത്തയാഴ്ച ചര്‍ച്ച പുനരാരംഭിക്കാനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. സര്‍ക്കാര്‍ പ്രതിനിധികളുമായും വിമതരുമായും ചര്‍ച്ച തുടരുമെന്ന് യു എന്‍ നയന്ത്രപ്രതിനിധി സ്റ്റഫാന്‍ ഡി മിസ്റ്റുര അറിയിച്ചു.

അമേരിക്ക, റഷ്യ, ഇറാന്‍, തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ അംഗങ്ങളായ ഇന്‍റര്‍നാഷണല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പിന്‍റെ ഔദ്യോഗിക യോഗവും യുഎന്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതേ സമയം സിറിയയില്‍ പലയിടങ്ങളിലും സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മിലുള്ള ആക്രമണം തുടരുകയാണ്. ആലപ്പോയിലുണ്ടായ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആലപ്പോക്ക് പുറമെ ഇദ്ലിബ് പ്രവിശ്യയിലും കാമിശ്ലിയിലും ആക്രമണം ശക്തമായി തുടരുകയാണ്. ദമാസ്കസിനടുത്ത് സിറിയന്‍ യുദ്ധവിമാനം തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സിറിയയിലെ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ചു. രാഷ്ട്രീയ ചര്‍ച്ചകളിലൂടെ അല്ലാതെ സിറിയന്‍ ആഭ്യന്തര സംഘര്‍ഷത്തിന് പരിഹാരം കാണാനാകില്ലെന്നും ഒബാമ പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News