9/11 ആക്രമണം: സൌദിക്കെതിരായ ബില്ലിനെ എതിര്‍ത്ത് ഒബാമ സര്‍ക്കാര്‍

Update: 2018-05-27 08:30 GMT
Editor : Alwyn K Jose
9/11 ആക്രമണം: സൌദിക്കെതിരായ ബില്ലിനെ എതിര്‍ത്ത് ഒബാമ സര്‍ക്കാര്‍
Advertising

2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൌദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ അവസരം നല്‍കുന്ന ബില്ലിനെ എതിര്‍ത്ത് ഒബാമ സര്‍ക്കാര്‍.

2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സൌദി അറേബ്യക്കെതിരെ കോടതിയെ സമീപിക്കാന്‍ അവസരം നല്‍കുന്ന ബില്ലിനെ എതിര്‍ത്ത് ഒബാമ സര്‍ക്കാര്‍. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നേരിടാന്‍ സൌദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഒബാമ പറഞ്ഞു. അമേരിക്കയിലുള്ള നിക്ഷേപം സൌദി പിന്‍വലിക്കുമെന്ന ഭയമാണ് ബില്ല് എതിര്‍ക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.

2001 ല്‍ വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനും നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദികള്‍ സൌദി അറേബ്യയാണെന്നായിരുന്നു പ്രധാന ആരോപണം. അന്ന് ആക്രമണം നടത്തിയ 19 പേരില്‍ 15 പേരും സൌദികളായിരുന്നു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സൌദി വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍ സൌദിക്ക് പങ്കുണ്ടെന്ന് ഭീകരാക്രമണത്തിലെ ഇരകളുടെ ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചിരുന്നു. സൌദിക്കെതിരെ നിയമപരമായി മുന്നോട്ടുപോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും യുഎസ് കോണ്‍ഗ്രസില്‍ ഒബാമ സര്‍ക്കാര്‍ ഇതിനെ വീറ്റോ ചെയ്തു. സൌദി അറേബ്യ തീവ്രവാദത്തെ എതിര്‍ക്കുന്നവരാണെന്നും ഇരു രാജ്യങ്ങള്‍ക്കും സംയുക്തമായി തീവ്രവാദത്തിനെതിരെ നേരിടാന്‍ കഴിയുമെന്നും ഒബാമ വ്യക്തമാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടും അവരുടെ ബന്ധുക്കളോടും സഹതാപമുണ്ടെന്നും എന്നാല്‍ സൌദിക്കെതിരെ നടപടി സ്വീകരിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും ഒബാമ ചൂണ്ടിക്കാട്ടി. ഒബാമയുടെ നിലപാട് തങ്ങളോടുള്ള അവഗണനയാണെന്ന് ഇരകളുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയിലുള്ള 75000 കോടി ഡോളറിന്റെ നിക്ഷേപം സൌദി പിന്‍വലിക്കുമെന്ന ഭയമാണ് സൌദിക്കെതിരെ നടപടി സ്വീകരിക്കാത്തതിന് പിന്നിലെന്നാണ് പ്രധാന ആക്ഷേപം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News