ഉത്തര കൊറിയന്‍ പ്രസിഡന്‍റിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

Update: 2018-06-04 11:19 GMT
ഉത്തര കൊറിയന്‍ പ്രസിഡന്‍റിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് അമേരിക്കയില്‍ ഏതെങ്കിലും തരത്തിലുള്ള സ്വത്തു വകകളുണ്ടെങ്കില്‍ അവ മരവിപ്പിക്കും. അമേരിക്കയുടെ നീക്കം തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തര കൊറിയയെ പ്രകോപിപ്പിക്കുമെന്നാണ് നയതന്ത്രജ്ഞര്‍‌ കണക്കുകൂട്ടുന്നത്. 

ഉത്തര കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉനിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു എന്നാരോപിച്ചാണ് നടപടി. തീരുമാനം ഉത്തര കൊറിയയെ ചൊടിപ്പിക്കുമെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍. ഇത് ആദ്യമായാണ് അമേരിക്ക ഉന്നിന് വിലക്കേര്‍പ്പെടുത്തുന്നത്.

Advertising
Advertising

ഉത്തര കൊറിയയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഉന്നാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ഉത്തര കൊറിയയിലുള്ള രാഷ്ട്രീയ തടവുകാരെ ഉന്നും മറ്റ് 10 ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് പീഡിപ്പിക്കുകയാണെന്ന് അമേരിക്കയുടെ ധനകാര്യ വിഭാഗം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ആരോപിക്കുന്നു. ജയില്‍ വിഭാഗം ഡയറക്ടര്‍ കാങ് സോങ് നാം, സുരക്ഷാ ഡയറക്ടര്‍ ചോ ചാങ് പോങ് എന്നവരുള്‍പ്പടെപത്ത് ഉദ്യോഗസ്ഥരുടേയും പേരെടുത്ത് വിമര്‍ശിച്ച അമേരിക്ക ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം പേരാണ് തടവുകാരായി ഉത്തര കൊറിയന്‍ ജയിലുകളിലുള്ളത്. ഇവരില്‍ പലരും നിരപരാധികളാണെന്നും തടവുകാര്‍ക്ക് കൊടിയ പീഡനമാണ് നേരിടേണ്ടി വരുന്നതെന്നും യു.എസ് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി കുറ്റപ്പെടുത്തി.അമേരിക്കയുമായി സാന്പത്തിക ഇടപാടുകള്‍ നടത്തുന്നതിനാണ് വിലക്ക്.

കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ക്ക് അമേരിക്കയില്‍ ഏതെങ്കിലും തരത്തിലുള്ള സ്വത്തു വകകളുണ്ടെങ്കില്‍ അവ മരവിപ്പിക്കും. അമേരിക്കയുടെ നീക്കം തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഉത്തര കൊറിയയെ പ്രകോപിപ്പിക്കുമെന്നാണ് നയതന്ത്രജ്ഞര്‍‌ കണക്കുകൂട്ടുന്നത്. നടപടിയില്‍ ഉത്തര കൊറിയ ഇനിയും പ്രതികരിച്ചിട്ടില്ല.

Tags:    

Similar News