മഴ കനത്തു; ബംഗ്ളാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ദുരിതത്തില്‍

അഭയാര്‍ഥികള്‍ കഴിയുന്ന സ്ഥലങ്ങള്‍ മഴയില്‍ ഒറ്റപ്പെട്ടു. അഭയാര്‍ഥികളുടെ ക്യാമ്പുകള്‍ പലതും വെള്ളപ്പൊക്കത്തില്‍ മുങ്ങി.

Update: 2018-07-01 05:25 GMT
Advertising

ബംഗ്ലാദേശില്‍ മണ്‍സൂണ്‍ ശക്തമായതോടെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കടുത്ത ദുരിതത്തില്‍. അഭയാര്‍ഥികള്‍ കഴിയുന്ന സ്ഥലങ്ങള്‍ മഴയില്‍ ഒറ്റപ്പെട്ടു. അഭയാര്‍ഥികളുടെ ക്യാമ്പുകള്‍ പലതും വെള്ളപ്പൊക്കത്തില്‍ മുങ്ങി.

ബംഗ്ലാദേശ് - മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ കോക്സ് ബസാറിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇവിടെ കഴിയുന്നത്. മഴ കനത്തതോടെ അഭയാര്‍ഥികള്‍ കഴിയുന്ന കുടിലുകള്‍ വെള്ളത്തിനടിയിലായി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും കഴിയാത്ത അവസ്ഥയിലാണിവര്‍.

സന്നദ്ധ സംഘടനകള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 2 ലക്ഷം അഭയാര്‍ഥികളാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നത്. ഏഴ് ലക്ഷത്തിലധികം അഭയാര്‍ഥികളാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മ്യാന്മറില്‍ നടന്ന വംശീയ ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം നടത്തിയത്. ആയിരക്കണക്കിന് പേര്‍ ഇതിനകം മരിച്ചു.

മണ്‍സൂണില്‍ റോഹിങ്ക്യകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ മരണസംഖ്യ വന്‍തോതില്‍ വര്‍ധിക്കുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News