തുല്യ അവകാശത്തിനായി ഇസ്രയേലില്‍ ഡ്രൂസ് വിഭാഗത്തിന്റെ കൂറ്റന്‍ റാലി

ഇസ്രയേലിലെ അറബി സംസാരിക്കുന്ന പ്രത്യേക മതവിഭാഗമാണ് ഡ്രൂസ്. അവര്‍ക്ക് അവരുടേതായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. ഇസ്രയേല്‍ ജനസംഖ്യയുടെ രണ്ട് ശതമാനം വരും ഡ്രൂസ് വിഭാഗം.

Update: 2018-08-05 04:44 GMT

എല്ലാവര്‍ക്കും തുല്യ അവകാശം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിലെ തെല്‍ അവീവില്‍ കൂറ്റന്‍ റാലി. ഡ്രൂസ് കമ്മ്യൂണിറ്റി വിഭാഗത്തില്‍പെട്ടവരാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്.

ഇസ്രയേലിലെ അറബി സംസാരിക്കുന്ന പ്രത്യേക മതവിഭാഗമാണ് ഡ്രൂസ്. അവര്‍ക്ക് അവരുടേതായ സാംസ്കാരിക പാരമ്പര്യവുമുണ്ട്. ഇസ്രയേല്‍ ജനസംഖ്യയുടെ രണ്ട് ശതമാനം വരും ഡ്രൂസ് വിഭാഗം. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിച്ചുകൊണ്ടുള്ള നിയമം പാസാക്കിയതിന് പിന്നാലെയാണ് ഇവരിപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. എല്ലാ പൌരന്‍മാര്‍ക്കും തുല്യ അവകാശം ഉറപ്പാക്കണമെന്ന മുദ്രാവാക്യവുമായായിരുന്നു കൂറ്റന്‍ റാലി.

ഒന്നര ലക്ഷത്തോളം ആളുകളാണ് റാലിയില്‍ പങ്കെടുത്തത്. വടക്കന്‍ മേഖലയായ ഗലീലിയിലും കാര്‍മെലിലുമാണ് ഡ്രൂസ് വിഭാഗം പ്രധാനമായും താമസിക്കുന്നത്. 1950 മുതല്‍ സൈന്യത്തില്‍ ഡ്രൂസുകളുടെ പങ്കാളിത്തമുണ്ട്. അന്ന് മുതല്‍ ഇസ്രയേലിലെ മുസ്‍ലിംകളില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും വ്യത്യസ്തമായി ഇവര്‍ക്ക് പ്രത്യേക പദവി അനുവദിച്ചിരുന്നു. ഇസ്രയേല്‍ നെസറ്റ് പാസാക്കിയ പുതിയ നിയമപ്രകാരം ജൂതരല്ലാത്ത ന്യൂനപക്ഷങ്ങളെയെല്ലാം സെക്കന്‍ഡ് ക്ലാസ് പൌരന്‍മാരായാണ് കണക്കാക്കുന്നത്.

Tags:    

Similar News