ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; പ്രധാനമന്ത്രി ഹൈദർ അൽ അബാദി ബസ്ര സന്ദർശിച്ചു

അഴിമതിക്കെതിരായി ബസ്രയിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് അനുദിനം പിന്തുണ വർധിക്കുകയാണ്

Update: 2018-09-11 02:56 GMT

സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാഖിലെ ബസ്രയിൽ പ്രധാനമന്ത്രി ഹൈദർ അൽ അബാദി സന്ദർശനം നടത്തി. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനവും ചേർന്നു. പ്രശ്നം നിയന്ത്രണവിധേയമാക്കണമെന്ന് പാർലമെന്‍റ് അംഗങ്ങൾക്ക് അബാദി നിർദേശം നൽകി.

അഴിമതിക്കെതിരായി ബസ്രയിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് അനുദിനം പിന്തുണ വർധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഹൈദർ അൽ അബാദി പ്രദേശത്ത് സന്ദർശനം നടത്തിയത്‌. മന്ത്രിസഭാ തീരുമാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വിലയിരുത്താനായിരുന്നു അബാദിയുടെ സന്ദർശനം. ബസ്ര മേഖലയിലെ അധികൃതരുമായി അബാദി ചർച്ച നടത്തി. ഇറാൻ കോൺസുലേറ്റ് ആക്രമിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്നം തീർപ്പാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകുമെന്നും അബാദി പറഞ്ഞു.

Advertising
Advertising

ബസ്രയിലേക്ക് പോകും മുൻപ് പ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേർന്നിരുന്നു. ബസ്രയിൽ ഉയരുന്ന ആവശ്യം ന്യായമാണെന്നും സേവനങ്ങളിലും സുരക്ഷയിലും രാഷ്ട്രീയം മാറ്റി നിർത്തണമെന്ന് പാർലമെന്‍റ് സമ്മേളനത്തിൽ അബാദി ആവശ്യപ്പെട്ടു.

ഇറാഖിലെ തെക്കന്‍ നഗരമായ ബസ്രയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ അഴിമതി രഹിതമാക്കണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.. സംഘര്‍ഷത്തില്‍ ഇതിനകം 12 പേര്‍ കൊല്ലപ്പെട്ടു.. ഒരാഴ്ച നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ ബസ്‌റയിൽ സ്ഥിഗതികൾ ശാന്തമായിട്ടുണ്ട്.. പ്രശ്നം‍ വഷളാക്കിയതില്‍ സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.. മെയ് മാസത്തില്‍ നടന്ന പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പിന് ശേഷം ഇറാഖില്‍ ഇത് വരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതും ജനരോഷത്തിന് കാരണമായിട്ടുണ്ട്. അബാദിയെ മാറ്റിനിർത്തി സർക്കാർ രൂപീകരിക്കണമെന്നാണ് ബാഗ്ദാദിലെ അബാദി വിരുദ്ധരുടെ ആവശ്യം.

Tags:    

Similar News