അമേരിക്കയില്‍ ആഞ്ഞടിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; മഴയിലും വെള്ളപ്പൊക്കത്തിലും 4 മരണം
നോര്‍ത്ത് കരോലിനയിലെ റൈറ്റ്സ് വില്‍ ബീച്ചിലാണ് ഫ്ലോറന്‍സ് കരയില്‍ ആദ്യമായി ആഞ്ഞടിച്ചത്
അമേരിക്കയുടെ കിഴക്കൻ തീരമേഖലയിൽ ആഞ്ഞടിച്ച ഫ്ലോറൻസ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു. കൊടുങ്കാറ്റിനൊപ്പമുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും നാലു പേര്‍ മരിച്ചു.
നോര്‍ത്ത് കരോലിനയിലെ റൈറ്റ്സ് വില്‍ ബീച്ചിലാണ് ഫ്ലോറന്‍സ് കരയില്‍ ആദ്യമായി ആഞ്ഞടിച്ചത്. കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവും ഈ മേഖലയില്‍ വ്യാപകമായി. വില്‍മിങ്ടണില്‍ വീടിനു മുകളില്‍ മരം വീണ് അമ്മയും കുഞ്ഞും മരിച്ചു. കരയിലെത്തിയതോടെ കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷകര്‍ പറഞ്ഞു. കാറ്റ് അതീവനാശം വിതയ‌്ക്കുന്ന കാറ്റഗറി നാലിൽനിന്ന‌് കാറ്റഗറി ഒന്നിലേക്ക് മാറിയിട്ടുണ്ട്. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മഴയും വെള്ളപ്പൊക്കവും ദിവസങ്ങള്‍ നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കരോലിനയില്‍ അപകട ഭീഷണിയെ തുടര്‍ന്ന് 17 ലക്ഷം ജനങ്ങളെയണ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്, മരങ്ങള്‍ വീണ് പലയിടത്തും ഗതാഗത സംവിധാനം തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും വിച്ഛേദിച്ചു. ഇന്നു മുഴുവന്‍ കാരോളിനയില്‍ വീശിയടിക്കുന്ന കാറ്റ് നാളെ ശക്തി കുറഞ്ഞ് ജോര്‍ജിയയിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. കരോളിനയിലും വിര്‍ജീനയിലും അമേരിക്കന്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യപിച്ചിരിക്കുകയാണ്.