ഫേസ്ബുക്കിനെ ചോദ്യം ചെയ്യാന്‍ അന്താരാഷ്ട്ര സമിതി

ഓൺലൈനിലെ വ്യാജ വാർത്താ പ്രതിസന്ധിയെക്കുറിച്ചും ഡേറ്റാചോർച്ചാ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഫേസ്ബുക്ക് നേരിടേണ്ടിവരും

Update: 2018-11-25 03:30 GMT
Advertising

ഡേറ്റാചോർച്ച, രാഷ്ട്രീയ ഇടപെടൽ തടയുന്നതിലെ വീഴ്ച തുടങ്ങിയ വിവാദങ്ങളിൽ ഏഴു രാജ്യങ്ങളുടെ പ്രതിനിധികളുൾപ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിക്കു മുന്നിൽ ഫേസ്ബുക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. ബ്രിട്ടൻ, അർജന്റീന, ബ്രസീൽ, കാനഡ, അയർലൻഡ്, ലാത്വിയ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്. ചോദ്യം ചെയ്യലിൽ ഫേസ്ബുക്കിനെ പ്രതിനിധാനം ചെയ്ത് യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പോളിസി വൈസ് പ്രസിഡന്റായ റിച്ചാർഡ് അലനാണ് പങ്കെടുക്കുക.

ഓൺലൈനിലെ വ്യാജ വാർത്താ പ്രതിസന്ധിയെക്കുറിച്ചും ഡേറ്റാചോർച്ചാ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഫേസ്ബുക്ക് നേരിടേണ്ടിവരും. വീഡിയോ കോൺഫറൻസിങ്ങിലൂടെ തെളിവ് നൽകാനുള്ള അവസരം സമിതി മുന്നോട്ടുവെച്ചിരുന്നെങ്കിലും സക്കർബര്‍ഗ് വിസമ്മതിച്ചതായും റിപ്പോർട്ടുണ്ട്.

കമ്പനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ചെറുക്കാൻ ഫേസ്ബുക്ക് പബ്ലിക് റിലേഷൻ കമ്പനിയെ ചുമതലപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്താരാഷ്ട്ര സമിതി രൂപവത്കരിച്ചിട്ടുള്ളത്.

സക്കർബർഗ് ഫെയ്സ്ബുക്ക് സി.ഇ.ഒ. സ്ഥാനം രാജിവെക്കണമെന്ന് നേരത്തേ നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു.

Tags:    

Similar News