താലിബാനുമായി വെടിനിര്‍ത്തലിന് തയ്യാറാണെന്നാവര്‍ത്തിച്ച് അഫ്ഗാനിസ്ഥാന്‍

വെടിനിര്‍ത്തല്‍ കരാര്‍ പുണ്യ മാസമായ റമദാനില്‍ തന്നെ നടത്തണമെന്നും അഫ്ഗാന്‍ കൂട്ടിച്ചേര്‍ത്തു.

Update: 2019-05-04 02:38 GMT

താലിബാനുമായി വെടിനിര്‍ത്തലിന് തയ്യാറാണെന്നാവര്‍ത്തിച്ച് അഫ്ഗാനിസ്ഥാന്‍. താലിബാനുമായി നേരിട്ട് ചര്‍ച്ചക്ക് തയ്യാറാണെന്നും അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി വ്യക്തമാക്കി. സമാധാന നീക്കത്തിന്‍റെ ഭാഗമായി 175 താലിബാന്‍ തടവുകാരെ വിട്ടയക്കുമെന്നും അഫ്ഗാനിസ്ഥാന്‍ പ്രഖ്യാപിച്ചു.

സമാധാനം പുനസ്ഥാപിക്കാന്‍ താലിബാന്‍ മുന്നോട്ട് വരണമെന്നും വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മാറണമെന്നും അഷ്റഫ് ഗനി ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങളുടെ ഭാഗമായി അഫ്ഗാന്റെ കയ്യിലുള്ള 175 താലിബാന്‍ തടവുകാരെ വിട്ടയക്കാന്‍ തയ്യാറാണെന്നും അഷ്റഫ് ഗനി വ്യക്തമാക്കി.

Advertising
Advertising

എന്നാല്‍ അഫ്ഗാന്റെ നയങ്ങളെ തീര്‍ത്തും എതിര്‍ക്കുന്ന നിലപാടാണ് താലിബാന്‍ സ്വീകരിച്ചു വരുന്നത്. അഫ്ഗാനിസ്ഥാന്‍ അമേരിക്കയുടെ കയ്യിലെ പാവയായാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് താലിബാന്‍ പറയുന്നത്. സമാധാന ശ്രമങ്ങളുടെ ഭാഗമായി അഫ്ഗാനില്‍ സംഘടിപ്പിച്ച മതപണ്ഡിതന്മാരുടേയും രാഷ്ട്രീയ പ്രവര്‍ത്തകരുടേയും സമ്മേളനത്തിലേക്ക് താലിബാനെ ക്ഷണിച്ചിരുന്നു. എന്നാല്‍ 3200ല്‍ അധികം പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ പങ്കു ചേരാന്‍ താലിബാന്‍ തയ്യാറായിരുന്നില്ല. സമാധാന ഉടമ്പടിയില്‍ താലിബാന്‍ ഒപ്പുവെച്ചാല്‍ അഫ്ഗാന്‍ ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ തയ്യാറാണെന്നും അഷ്റഫ് ഗനി കൂട്ടിച്ചേര്‍ത്തു. വെടിനിര്‍ത്തല്‍ കരാര്‍ പുണ്യ മാസമായ റമദാനില്‍ തന്നെ നടത്തണമെന്നും അഫ്ഗാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News