ഗ്വോണ്ടനാമോയിലെ ഏറ്റവും മുതിര്‍ന്ന തടവുകാരനെ വിട്ടയക്കുന്നു

നീണ്ട 16 വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം ജയില്‍ റിവ്യൂ ബോര്‍ഡ് ആണ് ഇദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്

Update: 2021-05-18 16:53 GMT
Editor : ubaid | By : Web Desk

ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ കുപ്രസിദ്ധ തടവറയായ ഗ്വോണ്ടനാമോയിലെ മുതിര്‍ന്ന തടവുകാരെ വിട്ടയക്കാന്‍ തീരുമാനം. വര്‍ഷങ്ങളായി തടങ്കലില്‍ കഴിയുന്ന പ്രായമുള്ള തടവുകാരെയാണ് വിട്ടയക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം 73കാരനായ പാകിസ്താന്‍ തടവുകാരനായ സൈഫുള്ള പ്രാച്ചയെ വിട്ടയക്കാന്‍ തീരുമാനമായി. അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു പ്രാചയെ അറസ്റ്റ് ചെയ്ത് ഗ്വാണ്ടനാമോയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു കുറ്റകൃത്യവും തെളിയിക്കപ്പെട്ടിരുന്നില്ല. നീണ്ട 16 വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം ജയില്‍ റിവ്യൂ ബോര്‍ഡ് ആണ് ഇദ്ദേഹത്തെ വിട്ടയക്കാന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ കൂടെ മറ്റു രണ്ടു പേരെയും വിട്ടയക്കുന്നുണ്ട്. നവംബറില്‍ ഇവരുടെ വിചാരണ പൂര്‍ത്തിയായിരുന്നു. അതേസമയം, ഇവരെ വിട്ടയക്കാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. 

Advertising
Advertising

നേരത്തെ ഭൂമിയിലെ നരകമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഗ്വോണ്ടനാമോ തടവറസമുച്ചയത്തിലെ ക്യാംപ് 7 അടച്ചുപൂട്ടിയിരുന്നു. സി.ഐ.എ പിടികൂടുന്ന ഭീകരരെ പാര്‍പ്പിക്കാന്‍ നിര്‍മിച്ച തടവറയില്‍ ഗുരുതര മനുഷ്യാവകാശ ലംഘനം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. തടവറയില്‍ നിന്ന് പുറത്തു വന്ന അപൂര്‍വം ചിലരുടെ വെളിപ്പെടുത്തലുകളാണ് ക്യൂബയിലെ അമേരിക്കന്‍ നാവികത്താവളമായ ഗ്വാണ്ടനാമോ തടവറകളിലെ കൊടിയ പീഡനങ്ങള്‍ ലോകത്തിന് മുന്നിലെത്തിച്ചത്. തുടര്‍ച്ചയായ മര്‍ദ്ദനം, ഉറങ്ങാനനുവദിക്കാതിരിക്കുക, ദീര്‍ഘനാള്‍ തലമൂടിക്കെട്ടുക, ലൈംഗികമായ പീഡനങ്ങള്‍, നിര്‍ബന്ധിത മരുന്നുകുത്തിവെപ്പുകള്‍ തുടങ്ങിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നുവെന്ന് മോചിതരായവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News