ജിഷയുടെ കൊലയാളിയെ ഇനിയും കണ്ടെത്തിയില്ല; പെരുമ്പാവൂരുകാരുടെ വോട്ട് ആര്‍ക്ക്?
ആരാണ് കുറ്റവാളി എന്നത് തെളിയിക്കണമെങ്കില്‍ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങളുടെ പ്രതികരണം. ഇതിനോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കും എന്നത് പ്രതിക്ഷയോടെ കാത്തിരിക്കേണ്ടി വരും.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവസാന ഘട്ടം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് പെരുമ്പാവൂര്‍ നിയോജക മണ്ഡലമാണ്. ജിഷ കൊലപാതകം യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പോലെ തലവേദനയായി മാറുകയായിരുന്നു. ആരാണ് കുറ്റവാളി എന്നത് തെളിയിക്കണമെങ്കില്‍ ആര്‍ജ്ജവമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ജനങ്ങളുടെ പ്രതികരണം. ഇതിനോട് മണ്ഡലത്തിലെ വോട്ടര്‍മാര്‍ എങ്ങനെ പ്രതികരിക്കും എന്നത് പ്രതിക്ഷയോടെ കാത്തിരിക്കേണ്ടി വരും.
പൊതുവേ മഴയുള്ള കാലാവസ്ഥയായതിനാല്‍ പെരുമ്പാവൂരിലെ മിക്ക ബൂത്തുകളിലും രാവിലെ 8 മണി മുതല്‍ 9 മണിവരെയുള്ള സമയത്ത് പോളിങ് ശതമാനം കുറവായിരുന്നു. മഴക്ക് നേരിയ ശമനം വന്നു തുടങ്ങിയപ്പോള്‍ പോളിങ് ബൂത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി. വൈകുന്നേരം ശക്തമായ പോളിങ് ശതമാനമാണ് പെരുമ്പാവൂരില്‍ കണ്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സാജുപോളും യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എല്‍ദോസ് കുന്നപ്പിള്ളിയും തമ്മിലാണ് പ്രധാന മത്സരം. 1957 മുതല്‍ 2011 വരെ നടന്ന തെരഞ്ഞെടുപ്പില്‍ എട്ട് തവണ എല്‍ഡിഎഫിനും ആറ് തവണ യുഡിഎഫിനും ഒപ്പം നിന്ന മണ്ഡലമാണ് പെരുമ്പാവൂര്‍. ഇത്തവണ മണ്ഡലത്തിലെ മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ അവസാനം വന്ന രാഷ്ട്രീയ ആയുധമായിരുന്നു ജിഷ കൊലപാതകം. പുതിയ ഭരണം വന്നാല്‍ കുറ്റവാളിയെ കണ്ടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് ജനം.
കൊലപാതകത്തിന്റെ അന്വേഷണം എങ്ങുമെത്താത്തത് യുഡിഎഫിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ സാജുപോളിനെതിരെയുള്ള ജിഷയുടെ അമ്മയുടെ വാക്കുകള്‍ എല്‍ഡിഎഫിനും തിരിച്ചടിയായി. മണ്ഡല പരിചയം ആരോപണങ്ങളെ അതിജീവിക്കാന്‍ സാജുപോളിന് കഴിയുമോ എന്ന ആശങ്ക ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെങ്കിലും ഉണ്ട്.
ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ ശതമാന വര്‍ധനവുണ്ടാക്കാമെന്ന ഉദ്ദേശത്താല്‍ ബിജെപിയും ഇരു മുന്നണികള്‍ക്കുമെതിരെ ജിഷ കൊലക്കേസ് രാഷ്ട്രീയ ആയുധമാക്കി.
വിഷയം പെരുമ്പാവൂരിലെ ജന മനസിനെ എങ്ങനെ ബാധിച്ചു എന്നറിയാന്‍ കാത്തിരുന്നേ മതിയാകൂ.