കുട്ടനാട്ടില്‍ പക്ഷിപ്പനിമൂലം ഇതുവരെ കൊന്നത് 17000 താറാവുകളെ

Update: 2017-02-26 16:05 GMT
കുട്ടനാട്ടില്‍ പക്ഷിപ്പനിമൂലം ഇതുവരെ കൊന്നത് 17000 താറാവുകളെ

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Full View

കുട്ടനാട്ടില്‍ പക്ഷിപ്പനിമൂലം കത്തിച്ച താറാവുകളുടെ എണ്ണം പതിനേഴായിരം കടന്നു. ഇതില്‍ 7700 എണ്ണത്തിനെ രോഗബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദ്രുതകര്‍മസേന കൊന്നവയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ കുട്ടനാട്ടില്‍ H5N8 നിയന്ത്രണവിധേയമാകുമെന്നാണു മൃഗ സംരക്ഷണവകുപ്പിന്റെ കണക്കുകൂട്ടല്‍. അതേസമയം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച നാലു സ്ഥലങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേമായെന്ന് മൃഗ സംരക്ഷണ വകുപ്പ് വ്യക്തമാക്കി. കുട്ടനാട്ടിലെ രണ്ടു സ്ഥലങ്ങളില്‍കൂടി അധികൃതര്‍ പക്ഷിപ്പനി സംശയിക്കുന്നുണ്ട്. ഇതു സ്ഥിരീകരിക്കാന്‍. ഭോപ്പാലിലെ ലാബില്‍ നിന്നു ഫലം വരണം. നിലവില്‍ ഈ താറാവുകളെ നിരീക്ഷിക്കുകയാണ്. തായങ്കരിയിലെ താറാവുപാടം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ഇവിടെ നൂറുകണക്കിനു താറാവുകള്‍ ചത്തു ചീഞ്ഞുതുടങ്ങിയെങ്കിലും കത്തിക്കാന്‍ നടപടിയായിട്ടില്ല. താറാവൊന്നിന് 300 രൂപവീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്ഥിരീകരിച്ചവയെ കൊന്നു കത്തിക്കുന്ന നടപടിയുമായി ദ്രുതകര്‍മ്മസേന മുന്നോട്ടു പോവുകയാണ്. ഇത്തരത്തില്‍ 7711 താറാവുകളെ കൊന്നു. ചത്ത 9291 എണ്ണം അടക്കം ആകെ 17,002 താറാവുകളെ കത്തിച്ച് നശിപ്പിച്ചു. നീലംപേരൂരിലാണ് കൂടുതല്‍ താറാവുകള്‍ ചത്തത്. ചെറുതനയില്‍ ഇന്നലെ മാത്രം മുന്നൂറോളം എണ്ണത്തെ കൊന്നു.

Tags:    

Similar News